കോവിഡ് വ്യപനത്തിനെതിരായ നയങ്ങളില്‍ വെള്ളം ചേര്‍ത്ത് യുഎസ് പ്രസിഡന്‍റ്. ഈസ്റ്ററോടു കൂടി വിലക്കുകള്‍ നീങ്ങണമെന്നാണ് തന്‍റ താല്‍പര്യമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. റോഡപകടങ്ങളോ പനി മരണങ്ങളോ ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാറില്ലെന്ന് സ്വകാര്യചാനല്‍ പരിപാടിയില്‍ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റിന്‍റെ നിലപാടിനെതിരെ വിദഗ്ധര്‍ രംഗത്തെത്തി. അതേസമയം, കോവിഡ് വ്യാപനത്തിന്‍റെ അടുത്ത കേന്ദ്രം അമേരിക്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,810 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 56 രാജ്യങ്ങളിലായി 2296 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 743 മരണവും ഇറ്റലിയിലാണ്. ഇതോടെ രാജ്യത്തെ ആകെ മരണം 6820 ആയി. സാമൂഹ്യവ്യാപനം ശക്തമായ സ്പെയിനിലും അമേരിക്കയിലും ഇറാനിലും ഫ്രാന്‍സിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 132 ഉം, സ്പെയിനില്‍ 497 ഉം രോഗികള്‍ മരിച്ചു. ലോകത്ത് ആകെ രോഗികളുടെ എണ്ണം 4,21,413 ആയി.