മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ നിർബന്ധപൂർവ്വം പശുക്കളെ തീയിലൂടെ നടത്താറുണ്ട്. ജനങ്ങൾക്ക് അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാൻ വേണ്ടിയാണ് ക്രൂരമായ ഈ ആചാരം നടത്തുന്നത്.

ഇതിന്റെ വിഡിയോ വൈറലായതോടെയാണ് പ്രതിഷേധം ഇരമ്പിയത്. പശുക്കളുടെ ശരീരത്തിൽ തീ പടർന്നു പിടിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. ചില പശുക്കൾക്കൊപ്പം ജനങ്ങളും തീയിലൂടെ ഓടുന്നുണ്ട്. മകരസംക്രാന്തി ആഘോഷങ്ങൾക്ക് മുമ്പ് പശുവിനെ അണിയിച്ചൊരുക്കി ഭക്ഷണം നൽകിയ ശേഷം സന്ധ്യയോടെ തീയിലൂടെ നടത്തുകയാണ് ചെയ്യുന്നത്. ചടങ്ങ് തീരുമ്പോൾ ഇവയെ മേയാൻ വിടുമെന്നാണ് റിപ്പോർട്ട്. ഗോഹത്യയുടെ പേരിൽ കൊലപാതകങ്ങൾ വരെ സംഭവിച്ച നാട്ടിലാണ് ആചാരത്തിന്റെ പേരിൽ പശുക്കളെ പീഡിപ്പിക്കുന്നത്. ഇൻഡീജീനിയസ് ഗെയിംസ് ഓഫ് കർണാടക എന്ന പേജിലൂടെയാണ് ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നത്.

രാവിലെ മുതൽ പശുക്കളെ അണിയിച്ചൊരുക്കി, മണികെട്ടി നിറയെ ഭക്ഷണം കൊടുത്തശേഷം സന്ധ്യയോടെയാണ് ഈ ആചാരം അരങ്ങേറുന്നത്. ഏതാനും നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങെന്നാണ് ഇൻഡീജീനിയസ് ഗെയിംസ് ഓഫ് കർണാടക ഇതിനെക്കുറിച്ച് പറയുന്നത്. തെക്കൻബംഗളൂരിലാണ് ഈ ചടങ്ങ് വ്യാപകമായി കണ്ടുവരുന്നത്.