കൊല്‍ക്കത്ത : തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമത്തെ തടഞ്ഞ ബിജെപിക്കൊപ്പം കൂടി സിപിഎം.  ഇനിയും ഞങ്ങള്‍ക്ക് അടികൊള്ളാനാവില്ല എന്ന ന്യായീകരണവുമായാണ് സിപിഎമ്മിന്റെ വരവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ അനുവദിക്കാത്ത തൃണമൂലിനു നേരേ ബിജെപിയുടെ പോരാട്ടം അതിനൊപ്പം കൈകോര്‍ക്കുകയാണ് സിപിഎം. ബീര്‍ഭൂമില്‍ പത്രിക സമര്‍പ്പണം തടഞ്ഞ തൃണമൂല്‍ ഗുണ്ടകളെ ബിജെപി -സിപിഎം പ്രവര്‍ത്തകര്‍ പ്രതിരോധിച്ച് പത്രിക സമര്‍പ്പണം നടത്തി.

ബീര്‍ഭൂം ബ്‌ളോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കേണ്ടത് . എന്നാല്‍ പ്രതിപക്ഷ കക്ഷി സ്ഥാനാര്‍ത്ഥികളെ പത്രിക നല്‍കാന്‍ അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് വളഞ്ഞിരുന്നു . പത്രിക സമര്‍പ്പിക്കാനെത്തിയ ബിജെപി സിപിഎം സ്ഥാനാര്‍ത്ഥികളെ ഇവര്‍ തടഞ്ഞു.

പിന്നീട് സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് കിലോമീറ്റര്‍ ദൂരം നടന്ന് സംഭവ സ്ഥലത്ത് എത്തുകയും തൃണമൂല്‍ പ്രവര്‍ത്തകരെ തടഞ്ഞ്് പത്രിക സമര്‍പ്പണം നടത്തുകയുമായിരുന്നു. തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പം പോലീസും ചേര്‍ന്നെങ്കിലും മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തെ തടയാനായില്ല.സിപിഎം അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സിപിഎം 56 ഇടത്തും ബിജെപി 80 ഇടത്തും പത്രിക സമര്‍പ്പിച്ചു.

എത്രനാളാണ് ഞങ്ങള്‍ അടികൊള്ളുന്നത് . അതുകൊണ്ട് ഞങ്ങള്‍ ശത്രുവിന്റെ ശത്രുവിനൊപ്പം ചേരാന്‍ തീരുമാനിച്ചുവെന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. . പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമമാണ് ബംഗാളില്‍ നടത്തി വരുന്നത് . സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഒന്‍പതു പ്രാവശ്യം എം.പിയുമായിരുന്ന ബസുദേവ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അക്രമത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.

നേരത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തൃണമൂലിനെതിരെ പോരാടാന്‍ ബിജെപിയെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞിരുന്നു . തൃണമൂലിനെതിരെ പോരാടുന്ന കാര്യത്തില്‍ സിപിഎമ്മിനെയും സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് മുകുള്‍ റോയിയും വ്യക്തമാക്കിയിരുന്നു