അപകടകരമായി വാഹനമോടിച്ച് യാത്രക്കാരിയായിരുന്ന റഷ്യന്‍ യുവതിക്ക് ശാരീരിക വൈകല്യമുണ്ടാക്കിയതിന് ശിക്ഷയ്ക്ക് വിധേയനായ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി. അച്ചടക്ക സമിതിയാണ് ഈ തീരുമാനം എടുത്തത്. എകറ്ററീന നൂസ് എന്ന 20കാരിയായ യുവതിക്ക് അപകടത്തില്‍ നട്ടെല്ലിനേറ്റ് ക്ഷതം മൂലം പക്ഷാഘാതമുണ്ടായിരുന്നു. എന്നാല്‍ തന്റെ ജീവിതം വീല്‍ചെയറിലാക്കിയ ഡോ. റവാഫിന് കൂടുതല്‍ ശിക്ഷ നല്‍കേണ്ടതില്ലെന്ന് എകറ്ററീന പറയുന്നു. അപകടത്തിനു ശേഷം ഇവരുടെ ചലനശേഷി തിരിക ലഭിക്കുന്നതിനായി എല്ലാ സഹായവുമായി ഡോക്ടര്‍ ഒപ്പം നില്‍ക്കുന്നതിനാലാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കേണ്ടതില്ലെന്ന് അച്ചടക്ക സമിതിയും തീരുമാനിച്ചത്.

ഒരു റെസ്‌റ്റോറന്റില്‍ ഡിന്നറിനു ശേഷം ഡോ.റവാഫ് എകറ്ററീനയെ വീട്ടിലേക്ക് തന്റെ കാറില്‍ കൊണ്ടുപോകുകയായിരുന്നു. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ സൗത്ത് ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്തില്‍ വെച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. 40 മൈലിനു മേല്‍ വേഗതയിലെത്തിയ കാര്‍ ഒരു റൗണ്ടെബൗട്ടില്‍ കരണം മറിയുകയും പോസ്റ്റുകളില്‍ ഇടിക്കുകയുമായിരുന്നു. റവാഫിന് കാര്യമായ പരിക്കുകള്‍ ഉണ്ടായില്ലെങ്കിലും എകറ്റെറീനയുടെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റിരുന്നു. ഇതു മൂലം അരയ്ക്ക് താഴേക്ക് ശരീരത്തിന് സ്വാധീനം നഷ്ടമായി. അപകടകരമായി വാഹനമോടിച്ച് സാരമായ പരിക്കുകള്‍ക്ക് കാരണമായതിന് കഴിഞ്ഞ ഒക്ടോബറില്‍ റവാഫിന് 16 മാസത്തെ ജയില്‍ശിക്ഷ കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതി വിധിച്ചു.

പിന്നീട് 80 മണിക്കൂര്‍ വേദനരഹിത ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ജയില്‍ ശിക്ഷ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം മിക്ക ദിവസങ്ങളിലും റവാഫ് എകറ്ററീനയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ചികിത്സ നല്‍കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്തതായി പാനല്‍ വിലയിരുത്തി. ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ ട്രോമ ആന്‍ഡ് ഓര്‍ത്തോപീഡിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലിനിക്കല്‍ എജ്യുക്കേഷന്‍ ഫെല്ലോ ആയ റവാഫ് നട്ടെല്ലിലുണ്ടാകുന്ന ക്ഷതങ്ങള്‍ ചികിത്സിക്കുന്ന വിദഗ്ദ്ധരുമായി നിരന്തരം ബന്ധപ്പെടുകയും അമേരിക്കയില്‍ ലഭിച്ച ജോലി പോലും വേണ്ടെന്ന് വെച്ച് എകറ്ററീനയുടെ ചികിത്സക്കായി തുടരുകയും ചെയ്തതോടെയാണ് ഡോക്ടറായി തുടരാന്‍ പാനല്‍ ഇയാള്‍ക്ക് അനുമതി നല്‍കിയത്.