നാല് വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം തലമൊട്ടയടിച്ച നിലയില്‍ കണ്ടെത്തിയത് ഗ്രാമവാസികളെ ആശങ്കയിലാക്കുന്നു. കുട്ടിയുടെ കൈകളും ഒരു കാലും വെട്ടിനീക്കിയ നിലയിലാണ്. ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയിലാണ് സംഭവം. അഞ്ജലി കുമാരിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടത് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കാണുന്നത്.

ദുര്‍മന്ത്രവാദമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ഗ്രാമവാസികള്‍ ഭയപ്പെടുന്നത്. ഇതോടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ പോലും ഇവര്‍ കൂടെ പോകുന്ന അവസ്ഥയിലാണ്. കളിസ്ഥലങ്ങളിലേക്ക് കുട്ടികളെ വിടുന്നുമില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ആരോപണങ്ങള്‍ സ്ഥിരീകരിക്കാറിയില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ദുര്‍മന്ത്രാവദവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

കുഴല്‍ക്കിണറിന് സമീപം കുളിച്ച് കൊണ്ടിരിക്കവെയാണ് മകളെ കാണാതായതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇതേക്കുറിച്ച് ഉടന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. തന്റെ മകള്‍ എന്ത് കുറ്റം ചെയ്തിട്ടാണ് ഈ ക്രൂരതയെന്നാണ് ഈ അമ്മയുടെ ചോദ്യം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നേരത്തെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകകികള്‍ മൃതദേഹം പിന്നീട് ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

സംഭവത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ കുട്ടികളുടെ സുരക്ഷയില്‍ ആശങ്കാകുലരാണ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാകുന്നത് വരെ കുട്ടികളെ സ്‌കൂളിലേക്കും മറ്റും അനുഗമിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.