ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

യുകെ : ഇംഗ്ലീഷ് ചാനൽ വഴി ആളുകളെ യുകെയിലേക്ക് എത്തിക്കുന്ന കള്ളക്കടത്തുകാർക്ക് ഫ്രഞ്ച് പോലീസ് പിന്തുണ നൽകുന്നെന്ന് കണ്ടെത്തൽ. ഒരു രഹസ്യാന്വേഷണത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.കാലായിസിൽ നിന്നും ഡങ്കിർക്കിൽ നിന്നും ആളുകളെ ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് എത്തിക്കാൻ കള്ളക്കടത്തുകാർക്ക് ഫ്രഞ്ച് പോലീസ് അനുമതി നല്കുന്നെന്ന് എൽബിസി റേഡിയോ വെളിപ്പെടുത്തി. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിലെ ഒരാളെ ഡങ്കിർക്കിൽ നിന്നും രഹസ്യാന്വേഷണസംഘം കണ്ടെത്തി. 7000 പൗണ്ട് വരെയാണ് ഓരോരുത്തർക്കും ബോട്ടിൽ കയറുന്നതിനായി അവർ ഈടാക്കുന്നത്. എൽബിസി ടീം, ഒരു ഇന്ത്യൻ കുടുംബമായി അഭിനയിച്ചാണ് ഇയാളെ കണ്ടെത്തിയത്. ഫാറൂഖ് എന്ന കള്ളക്കടത്തുകാരനെയാണ് ക്യാമ്പിന്റെ വെളിയിൽ അവർ കണ്ടെത്തിയത്.

ചാനൽ എപ്പോൾ കടക്കണമെന്ന് ഫ്രഞ്ച് പോലീസ് ആണ് നിർദേശം നൽകുന്നതെന്ന് ഫാറൂഖ് വെളിപ്പെടുത്തി. ആളുകൾ പോകുമ്പോൾ ചിലപ്പോൾ ഫ്രഞ്ച് പോലീസ് അവരോടൊപ്പം പോകുമെന്നും അതിനാൽ കാര്യങ്ങൾ വളരെ എളുപ്പമാണെന്നും 400 പേരെ വരെ കടത്തിയിട്ടുണ്ടെന്നും ഫാറൂഖ് പറഞ്ഞു. ഒപ്പം ഫ്രാൻസിൽ ഇതൊരു കച്ചവടം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ കുടിയേറ്റക്കാർക്ക് പോലീസ് ആണ് ചെയ്തുകൊടുക്കുന്നത്.

പണത്തിനുവേണ്ടി ഈ ക്രിമിനൽ സംഘങ്ങൾ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നെന്നും ഇതിനെ ഇല്ലാതാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര കാര്യാലയ വക്താവ് ഉറപ്പ് നൽകി. എന്നാൽ ഡങ്കിർക്കിലെ ഫ്രഞ്ച് പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.