ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊല്ലുന്നതിന് മുൻപ് സെൽഫിയെടുത്ത് മലയാളി നാട്ടുകാർ. പാലക്കാട് അട്ടപ്പാടിയിലെ കടുക് മണ്ണയിലാണ് മധുവെന്ന 27 കാരനെ നാട്ടുകാർ തല്ലിക്കൊന്നത്. മധുവിന്റെ ഇരു കൈകളും കൂട്ടിക്കെട്ടി മർദ്ദിച്ച് കൊല്ലുന്നതിന് മുൻപാണ് നാട്ടുകാർ കൊല്ലപ്പെട്ട യുവാവിനൊപ്പം ക്രൂരന്മാരായ കൊലയാളികള്‍ സെല്‍ഫി എടുത്തത്.

മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് ഇയാള്‍ താമസിക്കുന്ന ഇടത്ത് നിന്നും പിടിച്ച് കൊണ്ട് വന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ആയിരുന്നു മറുപടിയായി പറഞ്ഞത്. ഇതില്‍ കലി പൂണ്ട ചിലര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും മര്‍ദ്ദന ഫലമായി മധു മരണമടയുകയുമായിരുന്നു.

മാനസിക അസ്വാസ്ഥ്യമുള്ള മധു ആളുകളില്‍ നിന്നെല്ലാം അകന്ന് കാട്ടിലെ കല്‍ഗുഹയില്‍ ആണ് താമസിച്ചിരുന്നത്. കാട്ടില്‍ വിശപ്പടക്കാന്‍ ഒന്നും ലഭിക്കാതെ വരുമ്പോള്‍ അപൂര്‍വ്വമായി മാത്രമാണ് മധു നാട്ടില്‍ ഇറങ്ങാറുള്ളത്. ആളുകളെ കണ്ടാല്‍ ഭയന്ന് മാറുന്ന പ്രക്രുതവുമാണ്. ഇതാണ് ഇയാളെ സംശയിക്കാന്‍ കാരണം.