ന്യൂയോര്‍ക്ക്: പുകവലി ദൃശ്യങ്ങള്‍ ഉളള സിനിമകള്‍ അഡല്‍റ്റ്‌സ് ഒണ്‍ലി വിഭാഗത്തില്‍ പെടുത്തണമെന്ന് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. ഇത്തരം സിനിമകള്‍ കുട്ടികളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങളെത്തിക്കാനുളള മാര്‍ഗമായി സിഗരറ്റ് കമ്പനികള്‍ ഉപയോഗിക്കുന്നതായും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ചലച്ചിത്രങ്ങള്‍ പുകയില രഹിതമാകണമെന്നാണ് നിര്‍ദേശം. 2014ല്‍ പുറത്തിറങ്ങിയ ഹോളിവുഡിലെ നാല്‍പ്പത്തിനാല് ശതമാനം ചിത്രങ്ങളിലും കുട്ടികള്‍ക്കായുളള 36 ശതമാനം സിനിമകളിലും പുകവലി ദൃശ്യങ്ങള്‍ ഉളളതായും ലോകാരോഗ്യസംഘടന നിരീക്ഷിക്കുന്നു.
കുട്ടികള്‍ക്കായുളള ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ഏജ് ഏഫ് എക്സ്റ്റിന്‍ക്ഷന്‍ എന്ന 3ഡി സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയില്‍ ഒരു റോബോട്ട് പുകവലിക്കുന്നുണ്ട്. കുറച്ച് കാലം സിനിമയിലും മറ്റ് വിനോദപരിപാടികളിലും നിന്ന് പുകയില ഉത്പന്നങ്ങളെയും സംഭവങ്ങളെയും ഒഴിച്ച് നിര്‍ത്തിയിരുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പുകയില വിരുദ്ധ പ്രചാരണങ്ങളുടെ അധ്യക്ഷ ഡോ. അര്‍മാന്‍ഡോ പെറുഗ പറയുന്നു. 2013-14 ഓടെ വീണ്ടും ഇവ തിരിച്ച് വന്നു. സിനിമകളിലും മറ്റും ധാരാളം പുകവലി രംഗങ്ങള്‍ കാണാന്‍ തുടങ്ങി. പുകയില ഉത്പന്ന കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പരസ്യ മാധ്യമങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. സിനിമകളാണ് ഇവരുടെ അവസാന തട്ടകമായി കണ്ടെത്തിയിട്ടുളളത്.

പ്രായപൂര്‍ത്തിയായ പത്തില്‍ നാല് പേരും തങ്ങള്‍ പുകയില ശീലങ്ങള്‍ തുടങ്ങിയത് സിനിമകളിലും ടിവിയിലും നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണെന്ന് ഒരു അമേരിക്കന്‍ പഠനം വെളിപ്പെടുത്തുന്നു. ടെലിവിഷനിലും മറ്റും തങ്ങളുടെ ഇഷ്ടതാരങ്ങള്‍ പുകവലിക്കുന്നത് കണ്ട് അറുപത് ലക്ഷം ചെറുപ്പക്കാര്‍ 2014ല്‍ പുകവലിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
പുകവലി രഹിത സിനിമകള്‍ക്കായി 2009ലും സമാനമായ ആഹ്വാനം ലോകാരോഗ്യ സംഘടന നല്‍കിയിരുന്നു. എന്നാല്‍ ലോകത്തെ മിക്ക സര്‍ക്കാരുകളും ഇതവഗണിച്ചു. തങ്ങളുപയോഗിക്കുന്ന പുകയില ഉത്പന്നങ്ങളുടെ ബ്രാന്‍ഡുകള്‍ വ്യക്തമാക്കുകയോ അവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുകയോ ചെയ്യരുതെന്ന് സിനിമാ നിര്‍മാതാക്കളോടും നിര്‍ദേശിച്ചിരുന്നു. ഇതും വ്യാപകമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്.