പൊലീസ് കസ്റ്റഡി കാലാവധി നാളെ തീരാനിരിക്കെ നടിയെ ആക്രമിച്ച കേസിലെ പ്രധാനി പൾസർ സുനിയെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. മാധ്യമങ്ങളുടെയൊന്നും കണ്ണിൽപെടാതെ അതിരാവിലെയായിരുന്നു പൊലീസ് നീക്കം.നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി കാക്കനാട് ജയിലിൽ കഴിയുമ്പോഴാണ് പൾസർ സുനിയെന്ന സുനിൽ കുമാർ രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചത്.

നാദിർഷയെയും ദിലീപിന്റെ മാനേജരെയുമാണ് വിളിച്ചത് സംസാരിച്ചതെന്നും കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലേക്ക് തങ്ങളെ വലിച്ചിഴക്കുമെന്ന് ഭീഷണിപ്പെടുത്താനാണ് ‍വിളിച്ചതെന്ന് ദിലീപ് പരാതിയും നൽകിയിരുന്നു. തുടർന്ന് സുനിൽ കുമാറിനെ ജയിലിൽ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മൊഴി ദിലീപിനും കൂട്ടർക്കും എതിരായി. ഇതോടെ നടിക്കെതിരെ നടന്ന അതിക്രമത്തിന് പിന്നിൽ ഗു‍ഡാലോചന ഉണ്ടായെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ഇതിനൊപ്പമാണ് ജയിലിലെ ഫോൺ ഉപയോഗത്തിനുള്ള കേസും റജിസ്റ്റർ ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തിനായാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയതെങ്കിലും നടി ആക്രമിച്ച കേസിന്റെ ഗൂഡാലോചനയെക്കുറിച്ചാണ് പ്രധാനമായും അറിയേണ്ടിയിരുന്നത്. നേരത്തെ ജയിലിൽ ചോദ്യം ചെയ്തപ്പോള്‍ ദിലീപിനെതിരെ മൊഴി നൽകിയെങ്കിലും പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്താൻ സുനിൽ കുമാർ തയ്യാറായില്ല.

കസ്റ്റഡിയിൽ ലഭിച്ച ശേഷം കഴി‍ഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിയെ ചോദ്യംചെയ്ത ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലും രാത്രി പാർപ്പിച്ച തൃക്കാക്കര സ്റ്റേഷനിലും മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും പ്രതിയെ മറ്റൊരിടത്തേക്ക് മാറ്റിയെന്ന മറുപടിയാണ് ലഭിച്ചത്. അതിരാവിലെയായിരുന്നു സ്റ്റേഷൻ മാറ്റം. എന്നാൽ കൂട്ടുപ്രതികളെ നാലുപേരെ പിന്നീട് രാവിലെ ഒൻപതോടെ ഇവിടെ നിന്ന് കൊണ്ടുപോയത്