സയനൈഡ് ഉപയോഗിച്ച് 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന്റെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുന്ന രീതിയാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് ഇയാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കര്‍ണാടകയിലെ പുതൂരില്‍ നടന്ന ഒരു കൊലക്കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കഴിഞ്ഞ ദിവസം ഇയാളെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

കേരള, കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന സ്വദേശിയും കര്‍ണ്ണാടകയിലെ സ്‌കൂളിലെ കായികാധ്യാപകനുമായിരുന്നു അന്‍പതുകാരനായ മോഹന്‍കുമാര്‍. ജീവപര്യന്തം തടവ് ശിക്ഷയോടൊപ്പം 26,000 രൂപ പിഴയും അടയ്ക്കണം.

പുത്തൂര്‍ സ്വദേശിനിയായ 20കാരിയെ മടിക്കേരിയിലെ ലോഡ്ജില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. അധ്യാപകനായിരുന്ന മോഹന്‍ 2003 മുതല്‍ 2009 വരെയുള്ള കാലത്താണു യുവതികളുടെ അന്തകനായത്. മൂന്നു കേസുകളില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച ഇയാള്‍ക്കു അതില്‍ ഒരു കേസില്‍ വധശിക്ഷയും വിധിച്ചിരുന്നു. മോഹനെതിരേ വിധിക്കുന്ന നാലാമത്തെ കേസാണിത്.

പുതൂരിലെ കൊലക്കേസില്‍ 2010 ഫെബ്രുവരി രണ്ടിനാണ് കുറ്റപത്രം നല്‍കിയത്. ആനന്ദ് എന്ന പേരില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ മോഹന്‍ വശീകരിച്ചു മടിക്കേരിയിലെത്തിച്ചു. ഇവിടെ റൂമില്‍ താമസിക്കവേയാണു കൊല നടത്തി കടന്നു കളഞ്ഞത്. പെണ്‍കുട്ടിയുടെ സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു.

ഇയാളുടെ ഇരയായ മറ്റൊരു പെണ്‍കുട്ടിയാണ് കേസിലെ പ്രധാന സാക്ഷി. ശിക്ഷിച്ച മറ്റ് മൂന്നുകേസുകളിലും പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ സാക്ഷിയായതും ഈ പെണ്‍കുട്ടി തന്നെയാണ്. കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയതും കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതും.

മാന്യമായ വേഷത്തില്‍ വിവാഹാന്വേഷണമെന്ന വ്യാജേന വീടുകളില്‍ എത്തും. വീട്ടുകാരുടെ സാന്നിധ്യത്തില്‍ യുവതികളുമായി പരിചയപ്പെടും. ജോലിക്ക് പോകുന്നവരാണെങ്കില്‍ പോകുന്നതും വരുന്നതുമായ വഴികള്‍, ബസ്സ് റൂട്ടുകള്‍, എന്നിവ മനസ്സിലാക്കും. അല്ലാത്തവരോട് സമീപത്തെ പാര്‍ക്കുകളിലും ക്ഷേത്രങ്ങളിലും കാണാന്‍ വേണ്ടി ക്ഷണിക്കും. പിന്നീട് പ്രണയം നടിക്കും.

ഒടുവില്‍ ലോഡ്ജുകളിലോ മറ്റോ കൊണ്ടു പോയി പീഡിപ്പിക്കും. തന്ത്രപൂര്‍വം അവരുടെ ആഭരണങ്ങളും കൈക്കലാക്കും. പിന്നീട് ബസ്സ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടു പോയി ഗര്‍ഭ നിരോധന ഗുളിക എന്നു പറഞ്ഞ് സയനേഡ് ഗുളിക വിഴുങ്ങിപ്പിക്കും. അതോടെ അവരുടെ കഥ കഴിയും. ഇതാണ് മോഹന്റെ കൊലപാതക രീതിയെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 20 യുവതികള്‍.