ഫേയ്സ് ബുക്കിലെ പോസ്റ്റിന്റെ പേരില്‍ സാമൂഹീക പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ ബലാ‍ല്‍സംഗം ചെയ്യുമെന്നും കൂടുംബത്തെയാകെ ചുട്ടു കൊല്ലുമെന്നും ഭീഷണി. എഴുത്തുകാരി പി. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയാണ് ഭീഷണി നേരിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പരാതി നല്‍കിയ നീതിക്കായുളള കാത്തിരുപ്പിലാണ് അപര്‍ണയും കുടുംബവും.

അല്ലു അര്‍ജുന്റെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സിനിമയെക്കുറിച്ച് ഫേയ്സ് ബുക്കില്‍ പോസ്റ്റു ചെയ്തതോടെ ആരംഭിച്ചതാണ് തെറിയഭിഷേകം. പെണ്‍കുട്ടിയാണന്ന പരിഗണന പോലുമില്ലാതെ എല്ലാ അതിര്‍ത്തികളും കടന്ന് തെറിവിളിയും വധഭീഷണിയും തുടരുകയാണ്. അമ്മയേയും മകളേയും ബലാല്‍സംഘം ചെയ്യുമെന്നും കൊന്നു കളയുമെന്നുമാണ് ഫേയ്സ് ബുക്കു വഴി തുടരുന്ന ഭീഷണി. പലതും യഥാര്‍ഥ പ്രൊഫൈലില്‍ നിന്നുമുളള ഭീഷണികളാണ്.

സഹോദരനൊപ്പം സിനിമ തീയേറ്ററില്‍ പോയതിനേയും അശ്ലീലച്ചുവയോടെയാണ് ചിത്രീകരിച്ചത്. മലപ്പുറത്ത് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെല്ലാം പരാതി അയച്ചിട്ടും ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്. അപര്‍ണയുടെ വീട്ടില്‍ നിന്ന് മൂന്നു നാലും കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോലും ഭീഷണി സന്ദേശങ്ങള്‍ അയച്ചവരുടെ കുട്ടത്തിലുണ്ട്.