ഹോളി ആഘോഷത്തിനിടെ ഗോവയില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് യുവതി ഡാനിയേല മക് ലോഗ്ലിന്‍ ഒരു വര്‍ഷമായി കൊലയാളിയായ വികാസിനൊപ്പമായിരുന്നെന്ന് സൂചന. ഡാനിയേലയെ ബലാല്‍സംഗം ചെയ്തു കൊന്ന വി്കാസ് ഭഗത് തന്നെയാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. താനും ഡാനിയേലയുമായി ഒരു വര്‍ഷമായി പരിചയമുണ്ടെന്നും പലപ്പോഴും തങ്ങള്‍ ഒരുമിച്ചായിരുന്നെന്നും വികാസ് പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പൂര്‍ണ നഗ്‌നയായ നിലയില്‍ ഡാനിയേലയുടെ മൃതദേഹം കുളത്തില്‍നിന്ന് കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കകം വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറിയപ്പെടുന്ന ക്രിമിനലായ വികാസ്, ഡാനിയേലയെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ലൈംഗികബന്ധത്തിന് സമ്മതിക്കാതിരുന്നതിലുള്ള വിദ്വേഷമാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍ ഡാനിയേലയെ താന്‍ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം വികാസ് നിഷേധിച്ചു. ഡാനിയേലയുമായി ഒരു വര്‍ഷമായി അടുത്തബന്ധമുണ്ടായിരുന്ന തനിക്ക് ബലാല്‍സംഗം ചെയ്യേണ്ട ആവശ്യമില്ലയെന്ന് ഇയാള്‍ പറഞ്ഞതായി കേസന്വേഷിക്കുന്ന എസ്.ഐ ഫ്‌ളോറന്‍സ് കോസ്റ്റ പറയുന്നു. കഴിഞ്ഞ വര്‍ഷം ഗോവയിലെത്തിയപ്പോഴാണ് ഡാനിയേല വികാസിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ഡാനിയേലയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്നോ എന്ന കാര്യം ഗോവക്കാരനായ അഭിഭാഷകന്‍ വിക്രം വര്‍മ സ്ഥിരീകരിക്കുന്നില്ല. ഡാനിയേലയുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാണ്. ഡാനിയേല കൊല്ലപ്പെടുന്നതിനു മുമ്പ് പാലോളം ബീച്ചില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന് ദൃക്‌സാക്ഷികളുണ്ട്.

ഡാനിയേല ബലാല്‍സംഗം ചെയ്യപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പൊട്ടിയ ബിയര്‍ കുപ്പികൊണ്ട് മുഖത്ത് മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. തിരിച്ചറിയാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് വികാസ് മൊഴി നല്‍കിയത്. ചെലവുകുറഞ്ഞ താമസം വാഗ്ദാനം ചെയ്തുകൊണ്ടാണ് വികാസ് ഡാനിയേലയുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് ഇരുവരുടെയും സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ വികാസിന്റെ വാക്കുകള്‍ പോലീസ് പൂര്‍ണവിശ്വാസത്തിലെടുത്തിട്ടില്ല. ഡാനിയേലയുടെ മൃതദേഹം ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവരുടെ രണ്ട് കുടുംബസുഹൃത്തുക്കള്‍ ഗോവയിലെത്തി.