കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ കുന്നമംഗലത്തെ വീട്ടമ്മയുടെത് കൊലപാതകമാണെന്ന് സൂചന. ഇവരുടെ ഒന്നര വയസുകാരി മകളുടെ മൃതദേഹം സരോവരത്തിന് സമീപമുള്ള കനാലില്‍ നിന്ന് കണ്ടെത്തി. വീട്ടമ്മയെയും മകളെയും കൊന്നത് ഒരാളാണ് എന്നാണ് അനുമാനം.

38 കാരിയായ ഷാഹിദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം  മകളെയും ഭര്‍ത്താവ് ബഷീറിനെയും കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കനാലില്‍ നിന്നു കണ്ടെത്തിയത്. ഷാഹിദയെയും മകളെയും ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് ബഷീര്‍ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് കാരണം വ്യക്തമായിട്ടില്ല. പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. കുന്നമംഗലം കളരിക്കണ്ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഷാഹിദയെ കൊന്നതാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം ബഷീറിനെയും കുട്ടിയെയും കാണാതായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഷാഹിദയെ കൊന്നതെന്ന് കരുതുന്നു. യുവതിയുടെ കാലുകള്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു. ഒന്നര വയസുള്ള മകളെ അന്ന് തന്നെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയിരിക്കുന്നത്.

  ഷാഹിദ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു. മുറിവുകള്‍ പുതിയതാണെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. മരണത്തിന് തൊട്ടുമുമ്പുണ്ടായ മുറിവാണിതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ഷാഹിദയുടെ രണ്ടാം ഭര്‍ത്താവാണ് ബഷീര്‍.

ഷാഹിദയുടെ ആദ്യ ഭര്‍ത്താവില്‍ അവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇവര്‍ രണ്ടുപേരും ആദ്യ ഭര്‍ത്താവിന് ഒപ്പമാണ് താമസം. വിവാഹ മോചന സമയത്ത് ലഭിച്ച നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. നഷ്ടപരിഹാരമായി കിട്ടിയ പണം ഉപയോഗിച്ച് ചെറിയ വീട് വച്ചായിരുന്നു ഷാഹിദയുടെ താമസം. ബാക്കി വന്ന കുറച്ച് സംഖ്യ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ സംഖ്യ കിട്ടണമെന്ന് ബഷീര്‍ ഇടയ്ക്കിടെ ആവശ്യപ്പെടാറുണ്ടായിരുന്നു എന്നാണ് വിവരം. ഷാഹിദ മരിച്ച ദിവസം വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍ എത്തിയ ബന്ധുവാണ് ഷാഹിദ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. വിളിച്ചിട്ട് ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. പിന്നീട് ബഷീറിനെയും മകളെയും കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല.  കുട്ടിയുടെ മൃതദേഹം സരോവരത്തിന് അടുത്ത കനാലില്‍ നിന്നാണ് ലഭിച്ചത്.