കുമ്പളം വീപ്പ കൊലക്കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു. കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതിക്കും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജിത്തിനും പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ് എത്തി നില്‍ക്കുന്നത്. അതേസമയം സജിത്തുമായി ബന്ധമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ 26കാരിയെ കാണാതായിട്ടുണ്ട്. സജിത്ത് ആത്മഹത്യ ശേഷമായിരുന്നു ഇവര്‍ വിദേശത്തേക്ക് കടന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്. ഇവര്‍ക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ടെന്നും പൊലീസ് കണ്ടെത്തി.

മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സജിത്തുമായും ശകുന്തളയുടെ മകള്‍ അശ്വതിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവര്‍ വിനോദയാത്രകള്‍ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പോലീസിന്റെ പക്കലുണ്ട്. നാടുവിട്ട ശേഷം ഇവര്‍ സമൂഹമാധ്യമങ്ങളിലോ പതിവായി ഉപയോഗിച്ചിരുന്ന വാട്‌സപ്പിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സജിത്തുമായി പല ദുരൂഹമായ ഇടപാടുകളിലും ഇവര്‍ക്ക് പങ്കുള്ളതായാണ് സംശയം. അതിനിടെ അശ്വതിയെ കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ രണ്ട് ദിവസത്തിനുള്ളില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് നീക്കം തുടങ്ങി. അശ്വതിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇതിന് കാരണമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പി.പി. ഷംസ് പറഞ്ഞു.