ഇടുക്കി കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ആറ്റുകാട് സ്വദേശിനി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങള്‍. ഇരുവരെയും കാണാതായ വേദന മാറും മുമ്പാണ് ശരീരഭാഗം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്. ജീര്‍ണിച്ച് തുടങ്ങിയ അവസ്ഥയില്‍ ഒരു കാല്‍ മാത്രമാണ് തീരത്തടിഞ്ഞത്.  കഴിഞ്ഞ മാസം ഒമ്പതിനാണ് വിജിയെ കാണാതാവുന്നത്. രാവിലെ പത്തിന് പള്ളിവാസല്‍ ആറ്റുകാട് തോട്ടിലെ പാറക്കെട്ടില്‍നിന്നു വെള്ളത്തിലേക്ക് നിരങ്ങിയിറങ്ങി വിജി അപ്രത്യക്ഷയാവുകയായിരുന്നെന്നാണ് അമ്മാവന്‍ മരുകേശ് പറഞ്ഞത്. വെള്ളത്തിലിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും കിണഞ്ഞ് ശ്രമിച്ചിട്ടും വിജിയെ കണ്ടെത്താനായില്ല. ആത്മഹത്യ എന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് മൂന്നാര്‍ സിഐ സാം ജോസ് പറഞ്ഞു.

ആറ്റുകാട് പത്തുമുറിലയം മണികണികണ്ഠന്റെ മകളായ വിജി (35)വിവാഹിതയും പ്ലസ്വണ്ണിനും നാലിലും പഠിക്കുന്ന കുട്ടികളുടെ മാതാവുമാണ്. ചെന്നൈ സ്വദേശി അലക്‌സാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷത്തിലേറെയായി. വിവാഹശേഷം ഭര്‍ത്താവുമൊന്നിച്ച് ചെന്നൈയിലായിരുന്നു താമസം. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ വിജിയുടെ ആറ്റുകാലിലെ വീട്ടിലേയ്ക്ക് താമസം മാറിയത്. ഇതിനു ശേഷം ഹോംസ്റ്റേയില്‍ സഹായിയായി ജോലി നോക്കി വരികയായിരുന്നു. താന്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നൈയില്‍ പോയ സമയത്താണ് വിജി കടുംകൈ ചെയ്തതെന്നും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ചെന്നൈയിലുള്ള അലക്‌സ് പറഞ്ഞു.  പാറത്തോട് അരീക്കല്‍ ബിനീഷിന്റെ ഭാര്യ സന്ധ്യ(30)യെ കാണാതായിട്ട് രണ്ടാഴ്ചയോളമായി. കഴിഞ്ഞമാസം 29ന് മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സന്ധ്യ ഉച്ചകഴിഞ്ഞ് രണ്ടു വരെ അടിമാലിയില്‍ ഉണ്ടായിരുന്നതായി വെള്ളത്തൂ വല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നെത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബിനീഷ് കൂലിപ്പണിക്കാരനാണ്. ദമ്പതികള്‍ക്ക് നാലു വയസുള്ള മകനുണ്ട്. പുഴയില്‍നിന്നു കിട്ടിയ ശരീരഭാഗം പോലീസ് ഡിഎന്‍എ ടെസ്റ്റിന് അയച്ചു.