ബ്രെക്‌സിറ്റില്‍ തെരേസ മേയ്ക്ക് ഒരു ലൈഫ്‌ലൈന്‍ നല്‍കി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍. അടുത്തയാഴ്ചക്കുള്ളില്‍ ഡീല്‍ പാസാക്കിയാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ തന്നെ മെയ് 22ന് ബ്രെക്‌സിറ്റ് സാധ്യമാക്കാമെന്ന് ജങ്കര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള മേയുടെ പുതിയ നീക്കം ഫലപ്രദമാകുമെന്നും ജങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട ബ്രെക്‌സിറ്റ് നയത്തില്‍ മേയ് നടത്തിയ അവസാന നീക്കമായിരുന്നു ക്രോസ് പാര്‍ട്ടി ചര്‍ച്ച. ഇതിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വന്‍ കലാപമാണ് ഉയര്‍ന്നത്.

പ്രതിപക്ഷവുമായി ധാരണയിലെത്തി അവസാന നിമിഷമെങ്കിലും ബ്രെക്‌സിറ്റ് ഡീല്‍ പാസാക്കിയെടുക്കാനാണ് മേയ് ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അടിയന്തര ഉച്ചകോടിക്കു മുമ്പായി ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മേയ്. പ്രധാനമന്ത്രി എന്തു തന്നെ ആവശ്യപ്പെട്ടാലും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അവ അംഗീകരിക്കാന്‍ സാധ്യതയുള്ളു. ഈ ചര്‍ച്ചകളില്‍ മേയ്ക്ക് സ്ഥാനമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടില്‍ നിന്ന് വിരുദ്ധമാണ് ജങ്കര്‍ മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദേശം.

ഏപ്രില്‍ 12ന് ബ്രിട്ടന്‍ ഡീല്‍ പാസാക്കിയാല്‍ മെയ് 22 വരെ ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ യൂണിയന്‍ അവസരം നല്‍കും. ഏപ്രില്‍ 12 ആണ് അവസാന തിയതിയെന്നും അതിനപ്പുറത്തേക്ക് കോമണ്‍സ് തീരുമാനം ദീര്‍ഘിപ്പിച്ചാല്‍ സമയപരിധി നീട്ടി നല്‍കുന്നത് പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 12ന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതയാണ് ഉള്ളതെന്നും ജങ്കര്‍ പറഞ്ഞു.