വാളയാർ: വാളയാറില്‍ സഹോദരിമാർ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അഞ്ച് പ്രതികളുണ്ടെന്ന് വ്യക്തമായ സൂചന കിട്ടിയതായി പോലീസ്. കേസില്‍ ഇതുവരെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസിലെ പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാളുടെ ഫോണില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവിനെയും അയല്‍വാസികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അതിനിടെ, സഹോദരിമാരില്‍ മൂത്ത കുട്ടിയെ ബന്ധു പീഡിപ്പിച്ചിരുന്നതായി അമ്മ ഭാഗ്യവതി പൊലീസിന് മൊഴി നല്‍കി. മകളെ ഉപദ്രവിക്കരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശെല്‍വപുരം ഷാജി ഭാഗ്യം ദമ്പതികളുടെ മക്കള്‍ – പതിനൊന്നു വയസുകാരി ഹൃതിക ജനുവരി 12നും 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയ സഹോദരി ഒന്‍പതുവയസുളള ശരണ്യയും മരിച്ചു. രണ്ടു പേരും വീടിനുളളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂന്നടി മാത്രം ഉയരമുള്ള ശരണ്യയെ എട്ടരയടി ഉയരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംശയം ബലപ്പെടുത്തിയത്.