അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ അക്ഷോഭ്യനായിട്ടായിരുന്നു മകൻ അക്ഷയിന്റെ പെരുമാറ്റം. ഒടുവിൽ, ജയിലിൽ പോകേണ്ട ഘട്ടം വന്നപ്പോഴേക്കും ഇയാൾ പൊലീസ് സ്റ്റേഷനിൽ വിങ്ങിപ്പൊട്ടി. മുഖംപൊത്തി ഏങ്ങിക്കരഞ്ഞു. കുറ്റസമ്മതമെല്ലാം നിഷേധിച്ച് താൻ നിരപരാധിയാണെന്നും തനിക്കൊന്നുമറിയില്ലെന്നും പുലമ്പി.
തെളിവെടുപ്പും വൈദ്യപരിശോധനയും പൂർത്തിയാക്കി റിമാന്റ് റിപ്പോർട്ടുമായി മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ താൻ ജയിലിലാകുമെന്ന് മനസിലാക്കിയതോടെയാണ് ഇയാൾ പൊട്ടിക്കരഞ്ഞത്.

അമ്പലമുക്ക് മണ്ണടി ലെയിൻ ബി 11, ദ്വാരകയിൽ ദീപ അശോകിനെ (45) കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് തെളിവില്ലാതാക്കിയ കേസിൽ അറസ്റ്റിലായ മകൻ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന അക്ഷയിനെ ഇന്നലെ റിമാന്റ് ചെയ്തു. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും കസ്റ്റഡിയിൽ വിട്ടുകിട്ടിയശേഷം വീട്ടിലും നാലാഞ്ചിറയിലെ ഐസ്ക്രീം പാർലറിലുമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
എൻജിനീയറിംഗ് പുനർപരീക്ഷ പരിശീലനത്തിന് പണം നൽകാത്തതും കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കങ്ങളുമാണ് ക്രിസ്മസ് ദിനത്തിൽ ഉച്ചകഴിഞ്ഞ് ദീപയെ തൊഴിച്ച് വീഴ്ത്തിയശേഷം ബെഡ്ഷീറ്റ് തലയ്ക്ക് മുകളിലൂടെയിട്ട് മൂടി മുഖവും കഴുത്തും ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ കാരണമായത്.

ദീപ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് നാട്ടിലെത്തിയ അശോകനും മകൾ അനഘയും പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തി അക്ഷയിനെ കണ്ടിരുന്നു. അവരോടും താൻനിരപരാധിയാണെന്നും തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നും പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. അമ്മയെ കാണാനില്ലെന്ന് ക്രിസ്മസ് ദിനത്തിൽ രാത്രി അനഘയെ അറിയിച്ചിരുന്ന അക്ഷയ് അടുത്തദിവസം തനിക്ക് അബദ്ധം സംഭവിച്ചുവെന്ന് സന്ദേശമയച്ചതുകൂടി മറന്ന നിലയിലായിരുന്നു അച്ഛനും സഹോദരിക്കും മുന്നിൽ അക്ഷയ് സംസാരിച്ചത്.എന്നാൽ, കൊല നടന്ന വീട്ടിൽ അശോകനെയും അനഘയേയുമെത്തിച്ച പൊലീസ് കൊലപ്പെടുത്തിയ സ്ഥലവും രീതിയും മൃതദേഹം കത്തിച്ചിരിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി കാര്യങ്ങൾ വിശദീകരിച്ചതോടെ മറ്റ് സാഹചര്യതെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ അവർക്ക് കാര്യങ്ങൾ ബോദ്ധ്യമായി. അമ്മ മരിച്ച കേസിൽ പൊലീസ് പിടികൂടിയ തന്നെ കേസെടുത്തശേഷം ജാമ്യത്തിൽ വിടുമെന്നായിരുന്നു അക്ഷയ് കരുതിയിരുന്നത്. ഇതിന് വിരുദ്ധമായി റിമാന്റ് ചെയ്യപ്പെടുമെന്നും ജയിലിൽ കിടക്കേണ്ടിവരുമെന്നും അവസാനനിമിഷം മനസിലാക്കിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് വിങ്ങിപ്പെട്ടിയത്.

താൻ എല്ലാം പറഞ്ഞില്ലേ, ഇനി എന്നെ വിട്ടുകൂടെ , എനിക്ക് വീട്ടിൽ പോകണം..

ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഇയാൾ പൊലീസിനോട് കെഞ്ചുകയും ചെയ്തു. അമ്മയ്ക്കൊപ്പം ഫോണും ചുട്ട് കലി തീർത്തു
അമ്മയ്ക്കൊപ്പം അവർ ഉപയോഗിച്ചിരുന്ന ഫോണും കൊലപാതകത്തിനുപയോഗിച്ച ബെഡ് ഷീറ്റുമെല്ലാം അക്ഷയ് ചുട്ട് ചാമ്പലാക്കി. കുടുംബപ്രശ്നങ്ങൾ നീറിപുകഞ്ഞിരുന്ന വീട്ടിൽ അച്ഛനും അമ്മയും തമ്മിലുള്ള പിണക്കവും അമ്മയുടെ തന്നിഷ്ടപ്രകാരമുള്ള ജീവിതവും അച്ഛനെയും മക്കളെയും കൂസാത്ത പ്രകൃതവുമൊക്കെയാണ് പേരൂർക്കട അമ്പലമുക്കിലെ ദ്വാരക വീടിനെ ദുർമരണത്തിന്റെ ചുടലക്കളമാക്കി മാറ്റിയത്. അച്ഛൻ പറഞ്ഞത് കേൾക്കാതെ അമ്മ എൽ.ഐ.സി അഡ്വൈസറായി തുടർന്നതും അമ്മയുടെ ഫോൺ ബന്ധങ്ങളും ജീവിതത്തിന്റെ സ്വസ്ഥത നശിപ്പിച്ചപ്പോൾ അമ്മയ്ക്കൊപ്പം അക്ഷയ് അമ്മയുടെ ഫോണും ചുട്ട് ചാമ്പലാക്കി. ഇതിൽ റെക്കോഡ് ചെയ്തിരുന്ന അമ്മയും പുരുഷ സുഹൃത്തും തമ്മിലുള്ള ഒരു സംഭാഷണം അക്ഷയ് കേൾക്കാനിടയാകുകയും ഇത് സഹോദരിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയാണ് ദീപയോട് കുടുംബത്തിന്റെ അനിഷ്ടത്തിനിടയാക്കിയത്. കഴിഞ്ഞ അഞ്ചുവർഷമായി ഭർത്താവ് അശോകുമായി ഒരുതരത്തിലുള്ള ബന്ധവും പുലർത്താതിരുന്ന ദീപയുമായി മകൾക്കുണ്ടായിരുന്ന മാനസിക ബന്ധവും അതോടെ താറുമാറായി. ഫോണാണ് അമ്മയ്ക്ക് തങ്ങളോടുള്ള സ്നേഹം നഷ്ടപ്പെടുത്തിയതെന്ന പകയാണ് ഫോണും കത്തിക്കാൻ അക്ഷയിനെ പ്രേരിപ്പിച്ചത്. ദീപയെ ശ്വാസം ഞെരിച്ച് കൊല്ലാനുപയോഗിച്ച ഷീറ്റ് , മറ്റ് ഏതാനും തുണികൾ, ഹാളിലുണ്ടായിരുന്ന കാർപ്പറ്റ് തുടങ്ങിയവയും തെളിവുകൾ നശിപ്പിക്കാനായി അക്ഷയ് ചാമ്പലാക്കിയിരുന്നു.