ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായതിന്റെ തുടര്‍കഥയാണെന്നു തീര്‍പ്പു വരുത്തി കുടുംബത്തിലെ ചിലര്‍ കുറിച്ച ഡയറിക്കുറിപ്പുകള്‍ പുറത്ത്. എങ്ങനെയാണ് മരിക്കണ്ടത് എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡയറി കലാസൃഷ്ടിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ മരണപ്പെട്ടവരുടെ കൈപ്പടയാണ് ഡയറിയിലുള്ളതെന്നും വ്യജ സൃഷ്ടയിലുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കി. ഡയറിയിലെ വാക്കുകളില്‍ മരണം ആളിഞ്ഞു കിടക്കുന്നതായും, എഴുത്തില്‍ ‘താന്ത്രിക്’ സ്വഭാവമുണ്ടെന്നുമുള്ള നിഗമനത്തില്‍ എത്തി.

ഒരു കുടുംബത്തിലെ ഇത്രയും വ്യക്തികളുടെ മരണം ആള്‍ദൈവങ്ങളുടെ നിര്‍ദേശത്താലുള്ള ‘കൂട്ട മോക്ഷപ്രാപ്തി’ക്കുള്ള ശ്രമമായിരുന്നോ എന്നുകൂടി അന്വേഷണിച്ചു വരികയാണ് പോലീസ്. മരണത്തെ അടിസ്ഥാനമാക്കി അന്വേഷണം ആള്‍ദൈവങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. ഒരു ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ജീവന്‍ വെടിയുന്ന കുടുംബമല്ല ഭാട്ടിയയുടേത്. എല്ലാവര്‍ക്കും തന്നെ വിദ്യാവഭ്യാസവും വിവേക ബുദ്ധി ഉള്ളവരുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നടന്നത് കൊലപാതകമാണെന്ന് അടിയുറച്ച് പറയുകയാണ് ഇവര്‍.

കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.

‘എല്ലാവരുടെയും കണ്ണുകള്‍ ഒന്നും കാണാനാകാത്ത വിധം കെട്ടണം. കയറിനൊപ്പം തുണിക്കഷ്ണമോ സാരിയോ ഉപയോഗിക്കാം’ എന്നായിരുന്നു പോലീസ് കണ്ടെത്തിയ ഡയറിയിലെ അവസാന പേജുകളിലെ വരികള്‍. ഏതാനും മാസങ്ങളായി ഈ ഡയറിയില്‍ കുടുംബത്തിലെ എല്ലാവരും എഴുതുന്നുണ്ട്. ഹിന്ദിയിലാണ് എഴുത്ത്. ദിവസം രേഖപ്പെടുത്തിയിട്ടുള്ള ഡയറിയില്‍ അവസാനമായി എഴുതിയതു മരണം നടക്കുന്ന ഞായറാഴ്ചയ്ക്കു രണ്ടു ദിവസം മുന്‍പാണ്. അതാകട്ടെ ‘താന്ത്രിക്’ സ്വഭാവമുള്ളതും.

ഡയറില്‍ എഴുതിയതിനു സമാനമായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മൂന്നു പേര്‍ വീതമായിട്ടായിരുന്നു മൃതദേഹങ്ങള്‍ തൂങ്ങി നിന്നിരുന്നത്. ഒരാളാകട്ടെ ജനാലയുടെ ഗ്രില്ലിലായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം നാരായണ്‍ ദേവി മറ്റൊരു മുറിയില്‍ നിലത്തു കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഡയറിയിലെ കുറിപ്പിങ്ങനെ: ‘വയസ്സായ അവര്‍ക്ക് നേരെ നില്‍ക്കാനാകില്ല. അതിനാല്‍ അവരെ മറ്റൊരു മുറിയില്‍ കിടത്താം’.

ബെഡ് ഷീറ്റില്‍ നിന്നു കീറിയെടുത്ത തുണി കൊണ്ടായിരുന്നു എല്ലാവരുടെയും മുഖം മറച്ചിരുന്നത്. വായ് പ്ലാസ്റ്റര്‍ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഡയറിയില്‍ പറഞ്ഞതിനു സമാനമാണെന്നും അഡീ. ഡിസിപി വിനീത് കുമാര്‍ പറഞ്ഞു. ‘മുന്‍ തവണത്തേക്കാള്‍ കൂടുതല്‍ ദൃഢനിശ്ചയത്തോടെ വേണം ഇത്തവണ എല്ലാവരും. ഒരേ ദിശയിലേക്കു തന്നെയായിരിക്കണം എല്ലാവരുടെയും ചിന്തകള്‍. അതില്‍ വിജയിച്ചാല്‍ മുന്നോട്ടുള്ള പാത എളുപ്പമായി…’ എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഭാട്ടിയ കുടുംബം ഒരിക്കലും അന്ധവിശ്വാസികളായിരുന്നില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. ‘മോക്ഷപ്രാപ്തി’യിലേക്കു പോകേണ്ട ആവശ്യവും അവര്‍ക്കില്ല. ഭവ്‌നേഷിന്റേത് ധനിക കുടുംബമായിരുന്നു. ഒരു ബാങ്ക് വായ്പ പോലുമില്ല. സാമ്പത്തിക പരാധീനതകളുമില്ല. പിന്നെന്തിന് ആത്മഹത്യ ചെയ്യണം? നവംബറില്‍ പ്രിയങ്കയുടെ വിവാഹം നടക്കാനിരിക്കുകയാണ്.

മീനു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്നു. കുട്ടികള്‍ക്ക് ട്യൂഷനുമെടുക്കുന്നുണ്ട്. എംഎ വിദ്യാര്‍ഥിനിയാണ് നിധി. ഇരുവരെയും ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള പലചരക്കു കടയിലും കാണാം. അഥവാ ആത്മഹത്യ ചെയ്താല്‍ തന്നെ എങ്ങനെയാണു കണ്ണുകെട്ടി, വായ് മൂടി മരിക്കുന്നതെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.