ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. തജിന്ദര്‍ പാല്‍ സിങ്, സത്‌നാം സിങ് എന്നിവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. സമാന കേസില്‍ പാക് കോടതി ഇവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. ഒരേ കേസില്‍ രണ്ട് തവണ ശിക്ഷിക്കരുതെന്ന് പ്രതികള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചത് പിന്നാലെയാണ് വിധി.

1981നായിരുന്നു കേസിനാസ്പദമായ സംഭവം. 111 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ആയുധധാരികളായി ഖലിസ്ഥാന്‍ തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലേക്ക് വഴിതിരിച്ചു വിട്ട വിമാനം പാകിസ്ഥാനിലിറങ്ങി. അവിടെ വെച്ച് പാക് കമാന്റോകള്‍ തിവ്രവാദികളെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

പാക് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തടവ് കാലാവധി അവസാനിച്ച ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് സമാന കുറ്റം ചുമത്തി ഇന്ത്യയും ഇവരെ അറസ്റ്റ് ചെയ്തു. ഒരു തവണ ശിക്ഷ അനുഭവിച്ച ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.