വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന മനുഷ്യനെ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഈ വീഡിയോ രോഷത്തോടെ പലരും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെ നഷ്ടപ്പെട്ടതിലും ഇരട്ടിപ്പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. എട്ടുലക്ഷത്തോളം രൂപ ഇതിനോടകം അക്കൗണ്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈവണ്ടിയില്‍ മാമ്പഴക്കച്ചവടം ചെയ്തു ജീവിക്കുന്ന ഛോട്ടുവിനെയാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. ഡല്‍ഹി ജഗത്പൂരിയിലെ ഒരു സ്‌കൂളിന് മുന്നിലായിരുന്നു ഛേട്ടുവിന്റെ കച്ചവടം.

കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതിനാല്‍ ഒരു വിഭാഗം പേര്‍ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റണം എന്ന് ഛോട്ടുവിനോട് ആവശ്യപ്പെട്ടു. ഇതു അനുസരിച്ച് ഉന്തുവണ്ടി മാറ്റിയിട്ട് തിരികെ വന്നപ്പോള്‍ ഇദ്ദേഹം വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്ന 15 കൂട മാമ്പഴങ്ങള്‍ ജനക്കൂട്ടം കൊണ്ടുപോയിരുന്നു. ഏകദേശം 30,000 രൂപയുടെ മാമ്പഴമാണ് ഇത്തരത്തില്‍ ആളുകള്‍ കൊണ്ടുപോയത്.

ജനം തിക്കിത്തിരത്തി മാമ്പഴവുമായി പോകുന്നത് സമീപത്തെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഈ വീഡിയോ വൈറലായതിന് പിന്നാലെ എന്‍ഡിടിവി ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് സഹായങ്ങള്‍ എത്താന്‍ തുടങ്ങിയത്.