ദില്ലി: ഭരണഘടന അനുവദിക്കുമെങ്കില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരെ വെടിവച്ചു കൊല്ലുന്നതിലോ തൂക്കികൊല്ലുന്നതിലോ സന്തോഷമേയുള്ളുവെന്ന് ദില്ലി പോലീസ് മേധാവി ബി എസ് ബസി. സ്ത്രീകള്‍ക്കെതിരെയുള്ള അധിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ സമയം 2015 നേട്ടങ്ങളുടെ വര്‍ഷമാണെന്നും ബസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2014 നെ അപേക്ഷിച്ച് ദില്ലിയില്‍ കുറ്റകൃത്യങ്ങളുടെ തോതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ സ്ത്രീകളെ നീലച്ചിത്രങ്ങളെ പോലെ മാത്രം കാണുന്ന കുറേ ചെറുപ്പകാര്‍ ദില്ലിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 80 വയസ്സുള്ള സ്ത്രീകള്‍ വരെ പീഡനത്തിനിരയാവുന്നുണ്ട്. സ്ത്രീസുരക്ഷ എന്നത് പ്രധാനമാണ്. ഇതേപോലെ ചില ഉദ്യോഗസ്ഥര്‍ സത്യം മറച്ചുവെക്കുന്നതുകൊണ്ട് 90 ശതമാനത്തോളം കവര്‍ച്ചാ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും ബസി പറഞ്ഞു. ദില്ലി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായത് ദില്ലി പോലീസിന്റെ് ഭാഗ്യമാണ്, ഇതിന് ദൈവത്തിന് നന്ദി.

ദില്ലി പോലീസ് ചിലരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ്
ചിലര്‍ പറയുന്നത്. എന്നാല്‍ പ്രധാന മന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ഒരു തരത്തിലുള്ള താല്‍പര്യവുമില്ല.