ഉത്തര്‍പ്രദേശ്- ഡല്‍ഹി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. പാലമിലെ എയര്‍ ഫോഴ്‌സ് ഗ്രൗണ്ടില്‍ മത്സരത്തിനിടെ ഒരാള്‍ കാറോടിച്ചു കയറ്റുകയായിരുന്നു.

സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ അടക്കമുള്ള രാജ്യാന്തര താരങ്ങള്‍ കളത്തില്‍ നില്‍ക്കെ മൈതാനത്തേക്ക് ഡല്‍ഹി സ്വദേശിയായ യുവാവ് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. ഇത് മത്സരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വിള്ളല്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.

ഉത്തര്‍പ്രദേശ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് നടത്തുന്നതിനിടെ ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മയെന്നയാള്‍ സില്‍വര്‍ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ മൈതാനത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രധാന ഗേറ്റില്‍ കാറുകള്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണു പാര്‍ക്കിങ് സ്ഥലത്തേക്കു വിടാറ്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ഗിരീഷ് ശര്‍മ നേരെ സ്‌റ്റേഡിയം കോംപ്ലക്‌സിലേക്കാണ് കാറോടിച്ച് കയറ്റുകയായിരുന്നു.
മൈതാനത്തിന്റെ ഒരു ഭാഗത്തു നിന്ന് വേഗത്തില്‍ പാഞ്ഞുവരുന്ന കാര്‍ കണ്ട് കളിക്കാര്‍ അമ്പരന്നു. കാറിന്റെ മുന്നില്‍ നിന്ന് ഗംഭീര്‍ ഭാഗ്യത്തിനാണ് ഒഴിഞ്ഞു മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ വളഞ്ഞു ഗിരീഷിനെ പിടികൂടി. കളിക്കാരെ പരിചയപ്പെടാനും പെട്ടെന്ന് പ്രശസ്തനാകാനും വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.