നട്ടുച്ചയ്ക്ക് വഴിയരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊന്നു. ദില്ലിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 1.30 ന് റോഡരികല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു കൊല്ലപ്പെട്ട ഭര്‍ധ്വാജ് (30).

കാറിലെത്തിയ മൂന്ന് പേര്‍ യുവാവിന്‍റെ തലയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ത്തു. പതിനഞ്ചോളം ബുള്ളറ്റുകളാണ് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിച്ചത്. കൊടും ക്രിമിനലായ ജിതേന്ദ്രര്‍ അലിയാസ് ഗോഗിയാണ് കൊലപാതകികളിലൊരാള്‍.

കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വളരെ തിരക്ക് പിടിച്ച ചന്തയില്‍ നിന്നാണ് കൊലപാതകം. വഴിയാത്രക്കാര്‍ പേടിച്ചോടുന്നതും കൊലപാതകത്തിന് ശേഷം അക്രമികള്‍ ഹോണ്ടാ സിറ്റിയില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.

ഗോഗിയുടെ കൂടെ പല കുറ്റകൃത്യങ്ങളിലും ഭര്‍ധ്വാജ് പങ്കെടുത്തിട്ടുണ്ട് . 2013 ല്‍ ഭര്‍ധ്വാജിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 2014 ല്‍ ഇയാള്‍ പിടിയിലായി. 2015 ല്‍ ജാമ്യം ലഭിച്ച ഭര്‍ധ്വാജ് ഗോഗിയുമായി പണത്തിന്‍റെ പേരില്‍ വഴക്കിട്ട് പിരിയുകയായിരുന്നു.