മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം. ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനയാത്രക്കിടെയാണു സംഭവം. വിമാനം മുംബൈയിലിറക്കിയശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി.

ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജെറ്റ് എയര്‍വേസ് 569 വിമാനത്തില്‍വച്ചു ആണ്  യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. വിമാനക്കമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്‌സും ചേര്‍ന്നാണ് യുവതിക്കു പരിചരണം നല്‍കിയത്. പിന്നീടു യുവതി പ്രസവിച്ചു.

പാക്കിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോടു പറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം വിമാനം മുംബൈയിലിറക്കി. ശേഷം, വിമാനത്താവളത്തിലെതന്നെ ആംബുലന്‍സിലാണു യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാല്‍ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല എന്നതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പങ്കുവച്ചില്ല. യുവതിയുടെ ടിക്കറ്റിലെ വിവരങ്ങള്‍വച്ചു ബന്ധുക്കളെ ബന്ധപ്പെടുമെന്നു വിമാനകമ്പനി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കി. രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേകാലോടെ കൊച്ചിയിലേക്കു പറന്നു.