ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നതിനാല്‍ ഇനി ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റിനാണ് സാധ്യത. അതിനായി അവകാശവാദമുന്നയിക്കാന്‍ കണ്‍സര്‍വേറ്റീവിന് സഹായം നല്‍കുന്നത് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുള്ളവര്‍ക്ക് സുപരിചിതമാണെങ്കിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് അത്ര പരിചയം കാണില്ല ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകാന്‍ പോകുന്ന ഈ പാര്‍ട്ടിയെ.

തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളാണ് ഡിയുപി നേടിയത്. ഡിയുപിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി ഭരണത്തിന് കണ്‍സര്‍വേറ്റീവ് ആവശ്യമുന്നയിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ പേരിലുള്ള ജനാധിപത്യമേ ഡിയുപിക്ക് ഉള്ളുവെന്നാണ് പാര്‍ട്ടിയുടെ ചരിത്രം വിശദമാക്കുന്നത്. പുരോഗമനപരമെന്ന് കരുതുന്ന പല കാര്യങ്ങളിലും തികച്ചും പഴയതും പിന്തിരിപ്പനുമായ ആശയങ്ങളാണ് ഡിയുപി പിന്തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്വവര്‍ഗ വിവാഹത്തില്‍ തികഞ്ഞ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ വിവാഹ നിയമം കൊണ്ടുവന്നപ്പോള്‍ വീറ്റോ ചെയ്തതിന്റെ ചരിത്രം ഇവരുടെ പേരിലാണ്. ഡിയുപിയുടെ ആരോഗ്യമന്ത്രിയായിരുന്ന ജിം വെല്‍സ് 2015ല്‍ ഒരു പ്രസംഗത്തിനിടെ സ്വവര്‍ഗ ലോബി അത്യാര്‍ത്തി മൂത്തവരാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഗര്‍ഭച്ഛിദ്രത്തിലും ഡിയുപിക്ക് പ്രഖ്യാപിത് നിലപാടുകളുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഗര്‍ഭച്ഛിദ്രം അനുവദിക്കാത്ത നിയമങ്ങള്‍ ഇളവു ചെയ്യാന്‍ കഴിയാത്തതിനു കാരണം ഡിയുപിയുടേതുള്‍പ്പെടെയുള്ള എതിര്‍പ്പുകളാണ്. ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭം ധരിച്ചവര്‍ക്കു പോലും അബോര്‍ഷന്‍ അനുവദിക്കരുതെന്നാണ് ജിം വെല്‍സിന്റെ നിലപാട്.

ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന പാര്‍ട്ടി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഈ നിലപാടുള്ള ഏറ്റവും വലിയ പാര്‍ട്ടിയാണ്. എങ്കിലും തെരേസ മേയുടെ ബ്രെക്‌സിറ്റ് നിലപാടിനോട് പൂര്‍ണ്ണ യോജിപ്പല്ല പാര്‍ട്ടിക്കുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിയുപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജനങ്ങളില്‍ ഒരു വലിയ ഭൂരിപക്ഷത്തിന് എതിര്‍പ്പുണ്ടെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.