വായ്പാ തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ നിരവ് മോദിയുടെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാവ് തകര്‍ക്കുന്ന നടപടിക്ക് റായ്ഗഡ് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കി.

ഭൂമി കയ്യേറിയാണ് അലിബാഗില്‍ നിരവ് മോദി ഈ ആഡംബര കെട്ടിടം നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടം സ്വാഭാവിക രീതിയില്‍ പൊളിക്കുന്നതിന് മാസങ്ങള്‍ ആവശ്യമായി വരുമെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇതോടെയാണ് നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ ജില്ലാ കളക്ടര്‍ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്.

സ്ഫോടക വസ്തുക്കള്‍ ആദ്യം തൂണുകള്‍ തുളച്ച് അതില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തി തകര്‍ത്തു. മുപ്പത്തിമൂവായിരം ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം ഡയനാമിറ്റ് വെച്ചാണ് തകര്‍ത്തത്. ഈ കെട്ടിടം കൈവിട്ട് പോകാതിരിക്കാന്‍ നിരവ് കേസ് നടത്തിയിരുന്നു. പക്ഷേ കേസ് കോടതിയില്‍ പരാജയപ്പെട്ടു.