ഡിഡ്കോട്ട് പവർ സ്റ്റേഷനിലെ 375 അടി നീളമുള്ള കൂളിംഗ് ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റി. ഓഗസ്റ്റ് 18ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. ഇതിനാൽ ഏകദേശം 49000 വീടുകളിൽ വൈദ്യുതി മുടങ്ങി. സ്ഫോടനം നടന്ന് 10 സെക്കന്റിനുള്ളിൽ തന്നെ അടുത്തുള്ള വൈദ്യുതി തൂണിൽ തീ പടർന്നതായി കണ്ടുനിന്നവർ പറഞ്ഞു. നിയന്ത്രിത സ്ഫോടനം കാണാൻ തടിച്ചുകൂടിയ ജനങ്ങൾ ഇതിൻെറ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി.

ടവറുകൾ തകർന്നതുകൊണ്ടാണ് വൈദ്യുതി തൂണിൽ തീ പടർന്നതെന്ന് സ്കോട്ടിഷ് ആൻഡ് സതേൺ ഇലക്ട്രിക് നെറ്റ്‌വർക്ക് പറഞ്ഞു. വീടുകളിൽ വൈദ്യുതി മുടങ്ങിയതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഒരു വക്താവ് പറഞ്ഞു.സ്ഫോടനത്തിന് ശേഷം രാവിലെ 8:20ഓടെ ആണ് വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടത്. ഈ ടവറുകളുടെ പൊളിച്ചുമാറ്റം നടത്തിയത് കോൺട്രാക്ടർമാരായ ബ്രൗണും മേസണും ചേർന്നാണ്. “ആദ്യം കുറച്ച് പുക മാത്രമായിരുന്നു. പിന്നീട് വലിയ തിളക്കമുള്ള നീല വെളിച്ചവും വലിയ ശബ്ദവും ഉണ്ടായി. തുടർന്ന് തിളക്കമുള്ള ഓറഞ്ച് നിറമായി മാറി.”എന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു . രാവിലെ 7:04നാണ് സട്ടൺ കോർട്ടെൻ ഏരിയയിലെ എഞ്ചിനീയർമാർക്ക് മുന്നറിയിപ്പ് ലഭിക്കുന്നത്. ചുറ്റുമുള്ള വൈദ്യുത കേബിളുകളെ പൊട്ടിത്തെറി ബാധിച്ചുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. സ്ഫോടനത്തിന് മുമ്പ് ആളുകൾ എല്ലാം സുരക്ഷിത സ്ഥാനത്താണെന്ന് സൈറ്റ് ഉടമകളായ ആർഡബ്ലിയുഈ പവർ ഉറപ്പുവരുത്തിയിരുന്നു .

43 വർഷങ്ങൾക്ക് ശേഷം 2013ലാണ് ഡിഡ്കോട്ട് ഏയിലെ പ്രവർത്തങ്ങൾ നിർത്തിയത്. ” പ്രാദേശിക സമൂഹത്തിന്റെ പിന്തുണയ്ക്കും സൈറ്റിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും ഞങ്ങൾ നന്ദി പറയുന്നു.” ആർഡബ്ലിയുഈ പ്രൊജക്റ്റ്‌ മാനേജർ ടിച്ചേർനാൻ ഫോളി പറഞ്ഞു. 1970ലാണ് ഡിഡ്കോട്ട് ഏ വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. 2013 മാർച്ചിൽ അടയ്ക്കുകയും ചെയ്തു. 2014 ജൂലൈയിൽ ഇതിന്റെ 3 കൂളിംഗ് ടവറുകൾ പൊളിച്ചുമാറ്റുകയുണ്ടായി. ഉടമകളായ ആർഡബ്ലിയുഈ എൻപവർ, 2017 അവസാനത്തോടെ സൈറ്റ് ഒഴിപ്പിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും ബോയിലർ ഹൗസ് തകർന്ന് 4 തൊഴിലാളികൾ കൊല്ലപ്പെട്ടതോടെയാണ് ഇത് വൈകിയത്. പവർ സ്റ്റേഷനിലെ 655 അടി നീളമുള്ള ചിമ്മിനിയും ഈ ശരത്കാലത്തിൽ അപ്രത്യക്ഷമാകും.