സറേ: ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ മണ്ഡലമായ സറേയില്‍ ഡെന്റിസ്റ്റുകള്‍ എന്‍എച്ച്എസ് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ മടിക്കുന്നു. ഡെന്റല്‍ സര്‍വീസ് ബജറ്റില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകല്‍ മൂലമാണ് ഈ പ്രതിഷേധം. സറേയിലെ മൂന്ന് പ്രദേശങ്ങളില്‍ എന്‍എച്ച്എസ് രോഗികള്‍ക്ക ദന്തചികിത്സ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ പകുതിയോളം സര്‍ജറികള്‍ പുതിയ രോഗികളെ സ്വീകരിക്കുന്നില്ല. വര്‍ഷങ്ങളായി കുറഞ്ഞ ബജറ്റിലാണ് തങ്ങള്‍ സേവനം നടത്തി വന്നതെന്നും അവയില്‍ നിന്നാണ് ഇപ്പോള്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തിയിരിക്കുന്നതെന്നുമാണ് ഡെന്റിസ്റ്റുകള്‍ പറയുന്നത്. 2006ല്‍ ഒരു രോഗിക്ക് 35 പൗണ്ട് എന്നതായിരുന്നു ഫണ്ടിംഗ് ലഭിച്ചിരുന്നത്. അതില്‍ നിന്ന് 7.50 പൗണ്ട് ഇപ്പോള്‍ കുറച്ചിരിക്കുകയാണ്.

കുട്ടികളുടെ ദന്തപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ദന്തക്ഷയത്തിന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഇപ്പോള്‍ സൗജന്യ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഓരോ ദിവസവും ശരാശരി 160 കുട്ടികളെ ഈ ദന്തരോഗവുമായി ഡെന്റിസ്റ്റുകള്‍ക്ക് അരികില്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ജനറല്‍ അനസ്‌തേഷ്യ നല്‍കി പല്ലെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 2012നെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.