കോവിഡ് – 19 പടർന്നു പിടിച്ച സാഹചര്യത്തിൽ റിസർവ് ബാങ്ക് വിവിധതരം വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. പക്ഷെ വായ്പയെടുത്തവർ അതാതു ബാങ്കുകളുമായി ബന്ധപ്പെട്ട് ബാങ്കുകളെങ്ങനെയാണ് ഈ മോറട്ടോറിയം നടപ്പിലാക്കുന്നത് എന്ന് അറിഞ്ഞിരിക്കണം . ഈ അവസരത്തിൽ വിവിധ തരം വായ്പകളെടുത്തവരെ കാത്തിരിക്കുന്നത് മൂന്നുമാസത്തേയ്ക്ക് വായ്പ അടച്ചില്ലെങ്കിൽ തിരിച്ചടവിനോടൊപ്പം മൂന്നു മാസത്തെ പലിശയും ആണ്. അതായത് മൂന്നു മാസത്തെ പലിശയും കൂടെ കൂട്ടിയുള്ള വായ്പ പിന്നെയും തുടരേണ്ടിവരും. അങ്ങനെ ചിന്തിക്കുമ്പോൾ വായ്പയെടുത്തവരെ സംബന്ധിച്ചിടത്തോളം തിരിച്ചടയ്ക്കാൻ പറ്റുമെങ്കിൽ മുടക്കമില്ലാതെ വായ്പകൾ അടഞ്ഞു പോകുന്നതായിരിക്കും ഉചിതം. തിരിച്ചടയ്ക്കാൻ പറ്റുമെങ്കിൽ മുടക്കമില്ലാതെ വായ്പകൾ അടഞ്ഞു പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് കൊറോണ കാലത്തിനു മുൻപുള്ളതിനേക്കാൾ കൂടിയ കടബാധ്യതകൾ ആയിരിക്കും.

ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഏതു രീതിയില്‍ നടപ്പാക്കണമെന്നതു സംബന്ധിച്ച് മിക്ക ബാങ്കുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. ഉപയോക്താക്കള്‍ക്കു തന്നെ ഇതുസംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അവകാശമാണു ബാങ്കുകൾ നല്‍കിയിരിക്കുന്നത്. വായ്പകള്‍ ഇപ്പോള്‍ തുടരുന്നതു പോലെ അടയ്ക്കുന്നവര്‍ക്ക് ആ രീതി തുടരാം. എന്നാല്‍ തിരിച്ചടവിനു മൂന്നു മാസത്തെ സാവകാശം വേണ്ടവര്‍ക്ക് അപേക്ഷ നല്‍കി ഇളവ് നേടാന്‍ കഴിയും.

എന്നാല്‍ ചാടിക്കയറി സാവകാശത്തിന് അപേക്ഷിക്കും മുന്‍പ്് അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് ഇതു സംബന്ധിച്ച് കൃത്യമായുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. മൂന്നു മാസത്തെ സാവകാശം ലഭിക്കുമ്പോള്‍ ആ കാലയളവിലെ പലിശ ബാങ്കുകള്‍ ഈടാക്കുക തന്നെ ചെയ്യും. എസ്ബിഐ, https://sbi.co.in/stopemi എന്ന ലിങ്കില്‍ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീട്ടിവയ്ക്കലിന്റെ അനന്തരഫലം എന്തൊക്കെയാകുമെന്ന് ബാങ്ക് കൃത്യമായി വിശദീകരിക്കുന്നു.

∙ 54 മാസം കൂടി തിരിച്ചടവു കാലാവധിയുള്ള ആറു ലക്ഷം രൂപയുടെ വാഹനവായ്പയ്ക്ക് അധികമായി നല്‍കേണ്ടിവരുന്ന പലിശ ഏകദേശം 19,000 രൂപയാണ്. അതായത് ഒന്നര മാസത്തെ ഇഎംഐയ്ക്കു തുല്യം.

∙ 15 വര്‍ഷം തിരിച്ചടവു കാലാവധിയുള്ള 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് 2.34 ലക്ഷം രൂപ അധിക പലിശ നല്‍കേണ്ടിവരും. ഏകദേശം എട്ട് ഇഎംഐയ്ക്ക് തുല്യം വരുന്ന തുക.

2020 മാര്‍ച്ച് 1-ന് നിലവിലുള്ള എല്ലാ തിരിച്ചടവുകള്‍ക്കുമാണ് മൂന്നു മാസത്തെ സാവകാശം ലഭിക്കുന്നത്. നിശ്ചിത കാലാവധിയില്‍, അടച്ചുതീര്‍ക്കേണ്ടുന്ന വായ്പകള്‍ക്കും (ടേം ലോണ്‍) സ്വര്‍ണപ്പണയവായ്പ പോലെ ഒന്നിച്ചു തിരിച്ചടയ്ക്കുന്ന വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിനും ഉള്‍പ്പെടെ മൊറട്ടോറിയം ബാധകമാണ്. മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ഒഴിവാക്കുകയല്ല. മൂന്നു മാസം അധിക സമയം കിട്ടുകയാണു ചെയ്യുന്നത്. കാലാവധി വായ്പകളില്‍ തിരിച്ചടവു കാലാവധി മൂന്നു മാസം കൂടി നീളും.

01-03-2020 മുതല്‍ 31-05-2020 വരെയുള്ള കാലയളവില്‍ തിരിച്ചടയ്‌ക്കേണ്ട ടേം ലോണിന്റെ തവണയും പലിശ/ഇഎംഐയും മൂന്നു മാസത്തേക്കു മാറ്റിവയ്ക്കുമെന്ന് എസ്ബിഐ അറിയിച്ചു. തിരിച്ചടവില്‍ സാവകാശം ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ ഒന്നും ചെയ്യേണ്ടതില്ല. പതിവു പോലെ വായ്പ തിരിച്ചടയ്ക്കാന്‍ അവര്‍ക്കു കഴിയും. അതേസമയം തിരിച്ചടവിനു മൂന്നു മാസം സാവകാശം വേണ്ടവര്‍ ബാങ്കിന്റെ https://sbi.co.in/stopemi എന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് അടച്ച തവണ തിരിച്ചുവേണ്ടവര്‍ക്കും ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏഴു പ്രവൃത്തിദിവസം വേണ്ടിവരുമെന്നാണ് എസ്ബിഐ അറിയിപ്പ്.

ബാങ്ക്, പ്രാദേശിക ഗ്രാമീണ ബാങ്ക്, സഹകരണബാങ്ക്, ബാങ്ക് ഇതര ധനസ്ഥാപനം (എന്‍ബിഎഫ്‌സി), ചെറുകിട ധനകാര്യ ബാങ്ക്, ഭവന വായ്പാ കമ്പനി, മൈക്രോ ഫിനാന്‍സ് തുടങ്ങി എല്ലാ വായ്പാവിതരണ സ്ഥാപനങ്ങള്‍ക്കും മൊറട്ടോറിയം ബാധകമാണ്. മൊറട്ടോറിയം കാലാവധിയില്‍ തിരിച്ചടവു മുടക്കുന്നത് ഡിഫോള്‍ട്ട് അയി പരിഗണിക്കില്ല എന്നതാണ് ഉപയോക്താവിനെ സംബന്ധിച്ചുള്ള ഗുണം.

വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയവും പലിശയടവു മാറ്റിവയ്ക്കുന്നതും കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇടപാടുകാര്‍ക്കു ലഭ്യമാക്കുന്ന സൗകര്യമെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ഇടപാടുകാര്‍ക്കു തിരിച്ചടവിനുള്ള പ്രയാസമെന്നു വിലയിരുത്തി വായ്പ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ല; തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കട ഗണത്തില്‍ പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാവില്ല. സിബില്‍ പോലെയുളള ക്രെഡിറ്റ് ഇന്‍ഫമേഷന്‍ ഏജന്‍സികള്‍ ക്രെഡിറ്റ് സ്‌കോര്‍ തയാറാക്കുമ്പോള്‍ ഇത് കണക്കിലെടുക്കുകയുമില്ല.