ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല. വസ്ത്രങ്ങളെല്ലാം ദേഹത്തുണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. മൃതദേഹം ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട് ഇവിടെ നിന്നതാണെന്ന് മൃതദേഹം കണ്ടെത്തിയ മുങ്ങല്‍ വിദഗ്ധന്‍ പറഞ്ഞു. തലമുടി കാട്ടു വള്ളിയില്‍ ഉടക്കി കിടന്നതുകൊണ്ടാണ് മൃതദേഹം കാണപ്പെട്ട സ്ഥലത്ത് കണ്ടെത്താന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അമ്മയുടെ അനുവാദമില്ലാതെ ദേവനന്ദ ഒന്നും ചെയ്യാറില്ലെന്നാണ് കുടുംബവും നാട്ടുകാരും പറയുന്നത്. പിന്നെങ്ങനെ ദേവനന്ദ ഇത്ര ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചു? എങ്ങനെ പുഴക്കരയിലെത്തി? മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനുപിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നാട്ടുകാര്‍ പറയുന്നു.