‘സാരമില്ല അപ്പ, അവരോട് ക്ഷമിച്ചേക്കൂ’ എന്നാണ് ധനുഷ് എല്ലായ്‌പ്പോഴും ഞങ്ങളോട് പറഞ്ഞത്; ധനുഷിന്‍റെ പിതൃത്വം സംബന്ധിച്ച ഹര്‍ജി തള്ളിയതില്‍ സന്തോഷം അറിയിച്ച് കസ്തൂരി രാജ
22 April, 2017, 9:54 am by News Desk 1

കസ്തൂരി രാജയ്ക്കും കുടുംബത്തിനും ഇത് ആശ്വാസത്തിന്റെ നിമിഷങ്ങള്‍. ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതിളുടെ ഹര്‍ജി തള്ളിപോയിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസ് തള്ളിപ്പോയതില്‍ തനിക്കും കുടുംബത്തിനും അതിയായ സന്തോഷമുണ്ടെന്ന് കസ്തൂരി രാജ മാധ്യമങ്ങളോട് പറഞ്ഞു.

തുടക്കത്തില്‍ ഞങ്ങളെ ഈ കേസ് ഒട്ടും അലോസരപ്പെടുത്തിയിരുന്നില്ല. കാരണം സത്യം ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ യാതൊരു തെറ്റും ചെയ്യാതെ ധനുഷിന് നേരിടേണ്ടി വന്ന ഈ പ്രതിസന്ധിയാണ് എന്നെ ദുഖിപ്പിച്ചത്. അതെക്കുറിച്ച് ഞാന്‍ അവനോട് ചോദിക്കുമ്പോള്‍ അവന്‍ എന്നെ ആശ്വസിപ്പിക്കും. ‘സാരമില്ല അപ്പ, അവരോട് ക്ഷമിച്ചേക്കൂ’, എന്നാണ് ധനുഷ് എല്ലായ്‌പ്പോഴും ഞങ്ങളോട് പറഞ്ഞത്. അവനെപ്പോലുള്ള മക്കളാണ് യഥാര്‍ത്ഥത്തില്‍ മാതാപിതാക്കളുടെ ശക്തി- കസ്തൂരി രാജ പറഞ്ഞു.

ഞങ്ങളുടെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ട്. പൂര്‍ണമായും നിയമത്തില്‍ വിശ്വസിച്ചു. സത്യം ജയിച്ചു. ഇനി അവര്‍ സുപ്രീം കോടതിയില്‍ പോയാലും ഞങ്ങള്‍ തന്നെ ജയിക്കും- കസ്തൂരി രാജ കൂട്ടിച്ചേര്‍ത്തു.

മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുമെന്നാണ് ഇവരുടെ ആരോപണം.

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ് ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

ധനുഷിന്റെ ശരീരത്തില്‍ പ്രാഥമിക പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധനുഷ്‌ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം. തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കേസ് തള്ളിപ്പോയത്.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved