നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന് ജാമ്യം കിട്ടിയ ദിവസം ആലുവ സബ് ജയിലിന് മുന്നിലെത്തിയത് മദ്യപിച്ചെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ദിലീപിന് ജാമ്യം ലഭിച്ച ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞിരുന്നു. ധര്‍മ്മജന്‍ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളും താരത്തിനെതിരെ പ്രചരിച്ചു.

സംഭവത്തെക്കുറിച്ച് കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ ധര്‍മ്മജന്‍ പറയുന്നതിങ്ങനെ:

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്. അന്ന് കള്ളുകുടിച്ച് ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.

ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങിത്തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്. ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും എനിക്കിത് പറയാതിരിക്കാന്‍ പറ്റില്ല.

വീഡിയോ കാണാം..