ബോളിവുഡ് താരം സെയ്ഫ് അലി ഖാനൊപ്പം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പട്ടൗഡി പാലസും. പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നറിയപ്പെടുന്ന സെയ്ഫിന്റെ പട്ടൗഡി പാലസിനു പിന്നിലും അധികമാരും അറിയാത്ത ചില കഥകളുണ്ട്. അടുത്തിടെ ഒരു മാധ്യമത്തോടു സംസാരിക്കവേ സെയ്ഫ് അക്കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

പട്ടൗഡി പാലസ് തനിക്ക് പൈതൃകമായി ലഭിക്കുകയായിരുന്നില്ലെന്നും ഇടക്കാലത്ത് നഷ്ടപ്പെട്ട കൊട്ടാരം അഭിനയത്തില്‍ നിന്നും ലഭിച്ച പ്രതിഫലം ഉപയോഗിച്ച് വാങ്ങുകയായിരുന്നുവെന്നുമാണ് സെയ്ഫ് പറഞ്ഞത്. ഇന്ന് 800 കോടി വിലമതിക്കുന്ന പട്ടൗഡി പാലസ് നീമ്റാണ ഹോട്ടല്‍സ് നെറ്റ്​വര്‍ക്കിനു പാട്ടത്തിന് കൊടുത്തിരിക്കുകയായിരുന്നു. അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ മരിച്ചതോടെയാണ് കൊട്ടാരം പാട്ടത്തിനു നല്‍കേണ്ടി വന്നത്.

പിന്നീട് പാലസ് തിരികെ ലഭിക്കണമെങ്കില്‍ വലിയ തുക നല്‍കണമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ശേഷം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് താന്‍ കൊട്ടാരം തിരികെ സ്വന്തമാക്കിയതെന്നും സെയ്ഫ് പറയുന്നു. അങ്ങനെ 2014ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണ അവകാശം തിരികെ നേടിയെടുക്കുകയായിരുന്നു. ഇന്ന് സെയ്ഫിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാനുള്ളയിടമാണ് പട്ടൗഡി പാലസ്.

ഹരിയാനയിലെ ഗുഡ്ഗാവിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ വീട്.

1900ത്തില്‍ പണികഴിപ്പിച്ച പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലക്ഷുറി ഹോട്ടലായി നീമ്റാണ ഹോട്ടല്‍സ് നെറ്റ് വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു.

ഏഴ് ബെഡ്റൂമുകള്‍, ഏഴ് ഡ്രസ്സിങ് റൂം, ഏഴ് ബില്യാര്‍ഡ്സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്.

കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരായിരുന്നു.

പത്ത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായൊരു നീന്തല്‍ കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.