ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളത്. നടിയുടെ നഗ്നചിത്രമെടുക്കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.

ജാമ്യ ഹര്‍ജി ബുധനാഴ്ച ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബുധനാഴ്ച നാദിര്‍ഷായുടെ ഹര്‍ജി കോടതി പരിഗണിക്കുന്നതിനാല്‍ ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ ഇന്നും ജാമ്യഹര്‍ജി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി 18ലേക്ക് മാറ്റിയതാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിനിടയാക്കിയത്. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി വരുന്നതു വരെ തല്‍ക്കാലത്തേക്ക് കാത്തിരിക്കാമെന്നും വിധി വന്ന ശേഷം പുതിയ ഹര്‍ജി നല്‍കാമെന്നുമാണ് അഭിഭാഷകര്‍ നിര്‍ദേശിച്ചിരുന്നത്.

നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അങ്കമാലി കോടതിയെ തന്നെ സമീപിക്കുന്നത്. ജാമ്യത്തിനായി ദിലീപിന് കോടതിയെ സമീപിക്കാനുള്ള അവസാന അവസരം കൂടിയാവും ഇത്തവണത്തേത്. അതുകൊണ്ടു തന്നെ ജാമ്യം ലഭിക്കാന്‍ വളരെ കരുതലോടെയാണ് ദിലീപ് നീങ്ങുന്നത്.