താരസംഘടന ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കുമൊപ്പം ദിലീപിനെ പുറത്താക്കി അദ്ദേഹം രൂപീകരിച്ച തീയേറ്റര്‍ ഉടമകളുടെ സംഘടനയും. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്)യാണ് സംഘടനയുടെ അധ്യക്ഷനായ ദിലീപിനെ പുറത്താക്കിയത്. നേരത്തേ ‘അമ്മ’, ഫെഫ്ക എന്നീ സംഘടനകളെക്കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. ഫിയോകിന്റെ പുതിയ അധ്യക്ഷനെ നാളെ തീരുമാനിക്കുമെന്ന് സംഘടന അറിയിച്ചു.                                                                                                                                                                                                                                   സ്വന്തം സംഘടനയും ദിലീപിനെ പുറത്താക്കി; ‘ഫിയോകി’ന്റെ പുതിയ അധ്യക്ഷന്‍ നാളെ                                                                                                                                                                                                                                                                                                                                                             രണ്ട് ആഴ്ച മുമ്പ് ജൂണ്‍ 28ന്് വൈകുന്നേരം അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുമ്പോള്‍ ആലുവാ പോലീസ് ക്ലബ്ബില്‍ അന്വേഷണ സംഘത്തിന്റെ മാരത്തോണ്‍ ചോദ്യം ചെയ്യലിന് മുന്നിലായിരുന്നു സംഘടനയുടെ ട്രഷറര്‍ ദിലീപ്. ദിലീപ് കുറ്റാരോപിതനായിരിക്കേ നടന്ന നിര്‍ണായയോഗത്തിലേക്ക് കേരളം കണ്ണും കാതുമര്‍പ്പിച്ചപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജില്‍ ഇരുവരും ഒരുമിച്ചുള്ള സെല്‍ഫിയാണ് പ്രത്യക്ഷപ്പെട്ടത്. വിത്ത് ലാല്‍ എന്ന അടിക്കുറിപ്പില്‍ മമ്മൂട്ടി ആദ്യവും വിത്ത് മമ്മൂക്ക എന്ന പേരില്‍ തൊട്ടുപിന്നാലെ മോഹന്‍ലാലും ഒരുമിച്ചുള്ള സെല്‍ഫി പോസ്റ്റ് ചെയ്തു. പിറ്റേ ദിവസം നടന്ന അമ്മ യോഗം വാര്‍ത്താ ശ്രദ്ധ നേടിയത് നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് കുറ്റാരോപിതനായ സംഭവത്തില്‍ സംഘടനയുടെ നിലപാട് എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ്.
വൈകുന്നേരം മൂന്നരയ്ക്ക് നടന്ന വാര്‍ത്താ സമ്മേളനം അലങ്കോലമാവുകയും ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷ്‌കുമാറും പരസ്യ രോഷപ്രകടനത്തിലേക്കും തട്ടിക്കയറലിലേക്കും നീങ്ങിയപ്പോഴും ഇളകാതെ നിന്നവരായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ജനറല്‍ സെക്രട്ടറിയെന്ന സുപ്രധാന പദവിയിലുളള മമ്മൂട്ടിയും വൈസ് പ്രസിഡന്റായ മോഹന്‍ലാലും വാര്‍ത്താ സമ്മേളനം അലങ്കോലമായപ്പോഴും ഇരുവശത്ത് നിന്നും മുതിര്‍ന്ന താരങ്ങള്‍ അക്ഷോഭ്യരായപ്പോഴും സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കൂക്കിവിളിച്ചപ്പോഴും മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മൗനം വെടിഞ്ഞിരുന്നില്ല. മമ്മൂട്ടി മുകളിലേക്കും ചുറ്റുപാടിലേക്കും കണ്ണോടിച്ചും, ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്നില്ലെന്ന മട്ടിലും മോഹന്‍ലാല്‍ മേശയിലെ പേപ്പറില്‍ ഗൗരവസ്വഭാവത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മിണ്ടാട്ടമില്ലാതെ നിന്നു. പിന്നീട് വാര്‍ത്താ സമ്മേളത്തിലെ രോഷപ്രകടനങ്ങളും മാധ്യമങ്ങള്‍ക്ക് നേരെ നടന്ന അവഹേളനവും വിവാദമായപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലിന്റെയും മൗനവും ചര്‍ച്ചയായി.
ഇന്ന് ദിലീപിനെ പുറത്താക്കിയ അമ്മ എക്‌സിക്യുട്ടീവ് യോഗതീരുമാനം വാര്‍ത്താക്കുറിപ്പായാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതിന് പിന്നാലെയാണ് ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലേക്ക് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. ചുറ്റും നിറഞ്ഞ ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ ചോദ്യങ്ങളെ നേരിട്ടത് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയാണ്. ഇരുവശത്തുമായി മോഹന്‍ലാലും പൃഥ്വിരാജും. പിന്നിലായി രമ്യാ നമ്പീശനും ആസിഫലിയും ദേവനും. ചോദ്യശരങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിസഹായരായി നേരിട്ട് മമ്മൂട്ടിയും മോഹന്‍ലാലും. സംഘടനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളലരെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. കഴിഞ്ഞ പൊതുയോഗത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളോട് ഖേദപ്രകടനവും നടത്തി മമ്മൂട്ടി. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നത് നാണക്കേടെന്നും മമ്മൂട്ടി. കേസ് നടക്കുന്നതിനാലാണ് കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കാത്തതെന്നും മമ്മൂട്ടി. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മിക്കപ്പോഴും സഹോദര കഥാപാത്രമായാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നത്. സഹോദര പരിഗണന ജീവിതത്തിലും ഇരുതാരങ്ങളില്‍ നിന്നും ദിലീപിന് ലഭിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റ് സൂപ്പര്‍താരങ്ങളെ ഞെട്ടിത്തരിപ്പിച്ചിരുന്നുവെന്ന് വ്യക്തം. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഇവര്‍ ഭാരവാഹികളായ താരസംഘടന നടിയെ ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നിലപാടിലെ പൊള്ളത്തരമാണ് ചോദ്യം ചെയ്യപ്പെട്ടത്. കുറ്റാരോപിതനായ ഒരാളെ ട്രഷറര്‍ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട്, ആക്രമിക്കപ്പെട്ട നടിയും ഈ നടനും അമ്മയുടെ മക്കളാണെന്നും ഒരു പോലെ അവരെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച താരസംഘടനയുടെ ഇരട്ടത്താപ്പിനേറ്റ പ്രഹരവുമായി നടന്റെ അറസ്റ്റ്.