നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് കിങ് ലയര്‍ ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയിലും വാദത്തിലും ഉന്നയിച്ചിട്ടുള്ളതെന്ന് ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ദിലീപിനെതിരെ കേസില്‍ ശക്തമായ തെളിവുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നതിലേറെ തെളിവുകള്‍ ദിലീപിനെതിരെയുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെയും മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും ഫോണുകള്‍ എങ്ങനെ സ്ഥിരമായി ഒരേ ടവറിനു കീഴില്‍ വരുമെന്ന് ചോദിച്ച പ്രോസിക്യൂഷന്‍ കാവ്യാമാധവന്റെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിരാണെന്നും വ്യക്തമാക്കി.

ദിലീപിനെതിരെയുള്ള തെളിവുകള്‍ തുറന്ന കോടതിയില്‍ പറയാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുവരെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളിലുള്ളത് ദിലീപിനെതിരായ തെളിവുകളുടെ ഒരു അംശം മാത്രമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളുടെ ഒരംശം മാത്രമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ തുറന്ന കോടതിയില്‍ അറിയിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് അന്വേഷണത്തെയും വിചാരണയെയും ബാധിക്കും. ദിലീപ് മലയാള സിനിമയില്‍ വലിയ സ്വാധീനമുള്ള പ്രമുഖനാണെന്ന് പ്രതിഭാഗം തന്നെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. അങ്ങനെയൊരു പ്രതിക്കെതിരായ തെളിവുകള്‍ പരസ്യമാക്കുന്നത് കേസിനെ ബാധിക്കും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന് ദിലീപ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ട്. ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നതു പോലെ ടവര്‍ ലൊക്കേഷന്‍ തെളിവുകള്‍ മാത്രമല്ല കേസില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.