ആക്രമിക്കപ്പെട്ട നടി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ നടന്‍ ദിലീപിന്റെ പേര് വ്യക്തമാക്കിയിട്ടുണ്ടെന്നു സൂചന. ദിലീപിനെതിരേ ഏറ്റവും പ്രബലമായ തെളിവായി കോടതി കാണുന്നതും ഇതാണ്.

ദിലീപിന്റെ ജയില്‍ മോചനത്തിനു പ്രധാന തടസവും ഇതുതന്നെയാണെന്നാണു വിലയിരുത്തല്‍. താന്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന്റെ പങ്ക് സംശയിക്കാവുന്നതാണെന്നും തങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും വഴക്കുമുണ്ടായിട്ടുണ്ടെന്നും നടി മൊഴി നല്‍കിയെന്നാണു സൂചന. ഈ സാഹചര്യത്തില്‍ ജാമ്യം കീറാമുട്ടിയാണെന്നാണു ദിലീപിന്റെ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.

പീഡിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കാനാണു പ്രോസിക്യുഷന്‍ നീക്കം. കാര്യങ്ങള്‍ ദിലീപിലേക്കു മാത്രം നീങ്ങുന്ന രീതിയിലാണു കുറ്റപത്രമെന്നാണു വിവരം. നാദിര്‍ഷ, അപ്പുണ്ണി, കാവ്യാ മാധവന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു. ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റമാകും ഇവര്‍ക്കുനേരെ തിരിയുക.

കാവ്യമാധവനു സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നു കാണിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. ദിലീപ് അറസ്റ്റിലായപ്പോള്‍ ദോഷമാകരുതെന്ന ചിന്തയിലും അഭിഭാഷകരുടെ പ്രേരണയാലും ചിലകാര്യങ്ങള്‍ കാവ്യ മറച്ചുവച്ചതാകാമെന്നും പോലീസ് കരുതുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും മറ്റാര്‍ക്കും സൂചന നല്‍കാതെ നടത്തിയ നീക്കമായിരുന്നുവെന്നുമാണു പോലീസിന്റെ നിഗമനം. സംഭവം നടന്നശേഷമാണു മറ്റുള്ളവര്‍ ഇതേപ്പറ്റി അറിയുന്നതും ദിലീപുമായി അടുപ്പമുള്ളവര്‍ എന്ന നിലയില്‍ സംശയത്തിന്റെ നിഴലിലാവുന്നതും.

ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ നാളെയോ മറ്റന്നാളോ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഫയല്‍ ചെയ്യും. അന്വേഷണം അന്തിമഘട്ടത്തിലായതും കുറ്റപത്രം നല്‍കാത്തതും ചൂണ്ടിക്കാട്ടിയാവും പുതിയ അപേക്ഷ നല്‍കുക.