കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ വഴിത്തിരിവുകളാണ് ഇന്നലെ ഉണ്ടായത്. തനിക്ക് നടിയേയും പള്‍സര്‍ സുനിയേയും പേടിയാണെന്ന് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. മാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്.

സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യമില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതു കൊണ്ട് പള്‍സര്‍ സുനിയെയും മാര്‍ട്ടിനെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് തനിക്ക് ചിലത് പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചത്. മാര്‍ട്ടിന്റെ ആവശ്യ പ്രകാരം സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അടച്ചിട്ട മുറിയിലാണ് കോടതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ കേട്ടത്.

അതേസമയം കേസിലെ സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പതിനേഴിലേക്ക് മാറ്റി.

ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓണ്‍ലൈന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പറയുന്നു.

ദിലീപ് ഓണ്‍ലൈന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ട്? നടി ആക്രമണക്കേസില്‍ മാധ്യമങ്ങളുടെ അമിത താല്‍പര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും, ഇരയും മാത്രമുള്ള വീഡിയോയില്‍ വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം!!! എത്രമനോഹരമായ പീഡനം!!!!

ദിലീപ് പ്രതിയായ കേസില്‍ ചില സുപ്രധാന സംഭവങ്ങള്‍ ഇന്നുണ്ടായി, എന്നാല്‍ എത്ര മാധ്യമങ്ങള്‍ ഇത് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങള്‍ അബദ്ധം പറ്റി റിപ്പോര്‍ട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിര്‍ദേശപ്രകാരം ആ വാര്‍ത്ത മുക്കിയെന്നോ നിങ്ങള്‍ക്ക് അറിയാമോ?

ദിലീപ് ഇന്ന് കോടതിയില്‍ എത്തിയത് അദ്ദേഹം പ്രതിയായ കേസില്‍ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകള്‍ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാര്‍ത്ഥ തെളിവുകള്‍ ആണെങ്കില്‍ ദിലീപേട്ടന് ഇത് നല്‍കാന്‍ പോലീസ് മടിക്കുന്നത് എന്തിന്? എന്താണ് പോലീസ് ഒളിക്കാന്‍ ശ്രമിക്കുന്നത്?

ദിലീപേട്ടന്‍ കോടതിയില്‍ നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍

1. താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണ്. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം.

2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്‌സ്, മെഡിക്കല്‍ റെക്കോര്‍ഡ്‌സ്, ഫോറന്‍സിക് റിപോര്‍ട്‌സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്.

3. കോടതി നിര്‍ദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാന്‍ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാല്‍ ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വീഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

4. ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.

5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വീഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നത്.

6 . റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി DySP ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു.വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നാല്‍ ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ല.

7 . കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടേക്കാം കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നു.

ഇങ്ങനെ ഉള്ള നിരവധി പോയിന്റുകള്‍ നിരത്തി ആണ് ദിലീപേട്ടന്‍ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്.