മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ഇപ്പോൾ ദിലീഷ് പോത്തൻ. ഇത് കൂടാതെ മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ നടൻ. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ദിലീഷ് പോത്തൻ, അതിനു ശേഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഫഹദ് ഫാസിൽ – സുരാജ് വെഞ്ഞാറമൂട് ചിത്രവും സംവിധാനം ചെയ്തു സൂപ്പർ ഹിറ്റാക്കി.

കഴിഞ്ഞ വർഷത്തെ മികച്ച വിജയങ്ങളിലൊന്നായ കുമ്പളങ്ങി നൈറ്റ്സ് നിർമ്മിച്ചത് ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ്. അഭിനയത്തിലും നിർമ്മാണ രംഗത്തും അതുപോലെ സംവിധാന രംഗത്തും ഒരുപോലെ കയ്യടി നേടുന്ന ദിലീഷ് പോത്തനോട് അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ അവതാരകൻ ചോദിച്ചത് മലയാളത്തിന്റെ നടനവിസ്മയങ്ങളായ, സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് എന്തുകൊണ്ട് ദിലീഷ് ഒരു ചിത്രം പ്ലാൻ ചെയ്യുന്നില്ല എന്നാണ്. അതിനു അദ്ദേഹം പറയുന്ന മറുപടി ശ്രദ്ധേയമാണ്.

താൻ നടന്മാർക്ക് വേണ്ടി കഥയെഴുതാറില്ല എന്നും ഫഹദ് ഫാസിലിന് വേണ്ടി പോലും എഴുതിയിട്ടില്ല എന്നും ദിലീഷ് പോത്തൻ പറയുന്നു. ഒരു കഥയും അതിലെ കഥാപാത്രങ്ങളും രൂപപ്പെട്ടു വരാൻ ഏറെ സമയമെടുക്കുമെന്നും ആ കഥാപാത്രത്തിന് ചേരുന്ന നടൻമാർ ആരാണെന്നു മാത്രമാണ് ചിന്തിക്കാറുള്ളു എന്നും ദിലീഷ് പറയുന്നു. പലപ്പോഴും ലാലേട്ടനും മമ്മുക്കയ്ക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന ചില ചിന്തകൾ വരാറുണ്ടെങ്കിലും ആ കഥകൾ പൂർണതയിലേക്ക് എത്തിക്കാൻ തനിക്കു സാധിക്കാറില്ല എന്നും അതുകൊണ്ടാണ് അവരെ സമീപിക്കാത്തതു എന്നും അദ്ദേഹം പറഞ്ഞു. അവരുടെ അടുത്ത് ചെല്ലുമ്പോൾ നല്ല കഥയും കഥാപാത്രവുമായി വേണം ചെല്ലാണെന്നും അവരെ വെച്ച് ചിത്രങ്ങൾ ഒരുക്കാൻ വലിയ ആഗ്രഹമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.