നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പിന്തുണച്ച് വീണ്ടും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടെയെന്ന് അടൂര്‍ ചോദിച്ചു.  പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ പ്രതികരണം.

നടക്കാന്‍ പാടില്ലാത്തതാണു നടന്നത്. ഒരു സ്ത്രീയോടും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. അതു ചെയ്ത, നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തിലല്ല, അതുകൊണ്ടുതന്നെ നടന്‍ അയാളുടെ സിനിമകളില്‍നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്കു ബലമായ സംശയമുണ്ട്. അതാരും പറയുന്നില്ല. അവര്‍ക്കെല്ലാം ഈ നടന്‍ ചെയ്യിച്ചതാണെന്ന് വരുത്തണം’ അടൂര്‍ പറഞ്ഞു.

വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ആ നടനെപ്പറ്റി എഴുതുന്നത്. പറഞ്ഞുപറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. അവര്‍ എന്ത് അറിഞ്ഞിട്ടാണെന്നും അടൂര്‍ ചോദിച്ചു.

ജനത്തെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാാണ്. അത് കോടതിയെപ്പോലും സ്വാധീനിക്കും. തെറ്റാണത്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മാളാരാണെന്നും അടൂര്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അത് തെറ്റാണെന്നും അടൂര്‍ വ്യക്തമാക്കി.
താരസംഘടനയായ അമ്മയെ പിന്തുണച്ചും അടൂര്‍ സംസാരിച്ചു. അമ്മ നടന്‍മാരും നടിമാരും മാത്രമുള്‍പെടുന്ന ഒരു സ്വകാര്യസംഘടനയാണ്. അമ്മയെപ്പറ്റി പൊതു ജനം ഇത്രയ്ക്ക് വിഷമിക്കേണ്ടതില്ല. അമ്മ് ജനത്തിന്റെ സംഭാവന വാങ്ങിയോ സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്നതല്ല. അവശതയുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ്. സര്‍ക്കാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ അമ്മ ചെയ്യുന്നുണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.