കൊച്ചി: ജമ്മുകാശ്മീരില്‍ എട്ട് വയസുകാരിയായ ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലെ അസിസ്റ്റന്റ് മാനേജറാണ് വിഷ്ണു.

പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് പേജ് പൂട്ടിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ബാങ്കിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. പ്രതിഷേധകര്‍ വിഷ്ണുവിനെ പുറത്താക്കിയില്ലെങ്കില്‍ ബാങ്കിനെതിരെയും സൈബര്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ശാഖയുടെ പുറത്ത് ജനകീയ സമര സമിതിയുടെ പേരില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. വിഷ്ണു ബിജെപിയുടെ പ്രവര്‍ത്തകനാണ്. #dismiss_your_manager എന്ന ഹാഷ്ടാഗിലാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. കൊഡാക് മഹീന്ദ്രാ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ ആളുകള്‍ 1 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയതോടെ പേജ് റേറ്റിംഗ് ഓപ്ഷന്‍ എടുത്ത് മാറ്റിയിട്ടുണ്ട്.