ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മുഴുവൻ സ്വത്തിനും നേരിട്ടുള്ള അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആയിരം കോടിയോളം വിലമതിക്കുന്ന സ്വത്ത് വകകളുടെ നിയമപരമായ പിന്തുടർച്ചാവകാശികൾ ദീപയും ദീപക്കുമാണെന്ന് രണ്ടു ദിവസം മുൻപു മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.

ഇതിനു പിന്നാലെയാണു സ്വത്തുക്കളിൽ നേരിട്ടുള്ള അവകാശം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ജയലളിതയ്ക്കു തന്റെ അമ്മയിൽ നിന്നു ലഭിച്ച വസ്തുക്കളാണെന്നതിനാൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 15(2) വകുപ്പ് പ്രകാരം സഹോദരന്റെ മക്കൾക്കു നേരിട്ടുള്ള അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. സ്വത്തുക്കൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതു വരെ അങ്ങോട്ടേക്കു പോകരുതെന്നും കോടതി പറഞ്ഞു.

ഈ വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നു പ്രതികരിച്ച ദീപ, തന്റെയും സഹോദരന്റെയും ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ വർധിപ്പിക്കണമെന്നും അഭ്യർഥിച്ചു. സ്വത്തുക്കളിൽ അവകാശവാദമുന്നയിക്കാൻ തുടങ്ങിയ‍ നാൾ മുതൽ തങ്ങളെ അപായപ്പെടുത്താൻ ശ്രമമുണ്ടെന്നും ദീപ പറഞ്ഞു.‌