ലണ്ടന്‍: യു.കെയിലെ വിവാഹ മോചന നിരക്കില്‍ ഗണ്യമായ കുറവ് വന്നതായി റിപ്പോര്‍ട്ട് കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ശതമാനം വിവാഹമോചനമാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടുംബ, സാമൂഹിക ജിവിതങ്ങള്‍ വളരെ പക്വമായ രീതിയില്‍ മുന്നോട്ട് പോകുന്നതിന്റെ സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകളെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണങ്ങള്‍. കുടുംബ ജീവിതത്തില്‍ പുരുഷന്മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും പുതിയ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവാതിത്വങ്ങള്‍ നിറവേറ്റാന്‍ പുരുഷന്മാര്‍ മുന്നിട്ടിറങ്ങുന്നത് വലിയൊരളവില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇല്ലാതാരിക്കാന്‍ കാരണമാകുന്നതായും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

1970ന് ശേഷം ഇത്രയും കുറവ് ശതമാനം വിവാഹമോചനങ്ങള്‍ യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മാര്യേജ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നതില്‍ നിന്ന് മാറി കുടുംബ ജീവിതം തെരഞ്ഞെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് പ്രധാനമായും വിവാഹമോചന നിരക്ക് കുറയാന്‍ കാരണം. ഇതര സാമൂഹിക ബന്ധങ്ങളുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്നവര്‍ അധികം താമസിയാതെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുരുഷന്മാര്‍ കുടുംബജീവിതം കൂടുതല്‍ ഗൗരവത്തോടെ കാണുന്നതിന്റെ തെളിവാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 1970ന് ശേഷം വിവാഹങ്ങള്‍ കൂടുതല്‍ ഗൗരവപൂര്‍ണവും സ്ഥിരതയുള്ളതുമായി മാറുന്നത് വളരെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന് മാര്യേജ് ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഹാരി ബെന്‍സന്‍ പ്രതികരിച്ചു. ചില ബന്ധങ്ങള്‍ എത്രയൊക്കെ ശ്രദ്ധ ചെലുത്തിയാലും നിലനില്‍ക്കില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെയധികം വ്യത്യാസം വന്നിട്ടുണ്ട്. വിവാഹ കഴിക്കാത്തവര്‍ തമ്മില്‍ പിരിയുന്ന നിരക്കും വിവാഹമോചന നിരക്കും തമ്മില്‍ ഭീമമായ വ്യത്യാസം നമുക്ക് മനസിലാക്കാന്‍ കഴിയുമെന്നും ബെന്‍സന്‍ കൂട്ടിച്ചേര്‍ത്തു.