ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന താരങ്ങളിലൊരാളാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്ന താരം നൃത്തത്തേയും ജീവവായുവായി കൊണ്ടുനടക്കുന്നയാളാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും നൃത്തത്തില്‍ സജീവമായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ത്തന്നെ ദിവ്യ ഉണ്ണിയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. അരുണ്‍കുമാറുമായുള്ള വിവാഹവും കുഞ്ഞതിഥിയുടെ വരവുമെല്ലാം ആരാധകരും അറിഞ്ഞിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരുമായുള്ള ബന്ധത്തെക്കുറിച്ച് റഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. കഥ ഇതുവരെയെന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിനി ഹരിദാസുമായുള്ള ബന്ധത്തെക്കുറിച്ച് ദിവ്യ ഉണ്ണി വെളിപ്പെടുത്തിയത്. ഇരുവരേയും ഒന്നിപ്പിച്ച പരിപാടിയുടെ അവതാരക പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു. കഥ ഇതുവരെയെന്ന പരിപാടിയുടെ പഴയ എപ്പിസോഡുകളെല്ലാം വീണ്ടും വൈറലായി മാറിയിരുന്നു. ദിവ്യ ഉണ്ണി പങ്കെടുത്ത എപ്പിസോഡിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ദിവ്യ ഉണ്ണിയും രഞ്ജിനി ഹരിദാസും

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന വ്യത്യസ്തമായ പരിപാടികളിലൊന്നായിരുന്നു കഥ ഇതുവരെ. താരങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചും പ്രിയപ്പെട്ടവരുമെല്ലാം പരിപാടിയുടെ വേദിയിലേക്ക് എത്തിയിരുന്നു. ദിവ്യ ഉണ്ണിയെ അമ്പരപ്പിച്ചായിരുന്നു പരിപാടിയിലേക്ക് രഞ്ജിനി ഹരിദാസ് എത്തിയത്. ഈ വരവ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇരുവരും അയല്‍ക്കാരാണെന്ന് പറഞ്ഞായിരുന്നു രഞ്ജിനി തുടങ്ങിയത്.

ദിവ്യയെക്കുറിച്ച്

സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ദിവ്യയെ അറിയാമായിരുന്നു തനിക്കെന്ന് രഞ്ജിനി പറയുന്നു. ദിവ്യയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. എല്ലായിടത്തും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യയെന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. അത് തനിക്ക് പാരയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞിരുന്നു.

ചീത്തപ്പേരാണ്

എന്റെ കാര്യത്തിലാണെങ്കില്‍ ഡിസിപ്ലിന്‍ഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇത്രയും നല്ല കുട്ടി അവിടെയുണ്ടായിരുന്നത് എനിക്ക് ചീത്തപ്പേരായിരുന്നു. അച്ഛന് വളരെയധികം ഇഷ്ടമുള്ള അഭിനേത്രി കൂടിയാണ് ദിവ്യ. അമ്മയുടെ പെറ്റായിരുന്നു. ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലും സിംപിളായിരുന്നു. അധികം ഒച്ചയും ബഹളമോ ഗ്ലാമറസോ ഒന്നുമല്ലായിരുന്നു.

കോളേജിലായപ്പോള്‍

കോളേജില്‍ ദിവ്യ എന്റെ സീനിയറാണ്. അതിന് മുന്‍പ് നടന്ന മിസ് കേരള മത്സരം ഹോസറ്റ് ചെയ്തത് ദിവ്യയായിരുന്നു. അന്ന് നീയാണ് വിജയിയാണ് എന്ന് പറയാനായി കുറേ കഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ച് ഞങ്ങള്‍ അവിടെ നിന്ന് മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിരുന്നു. ദിവ്യ ഉണ്ണിയുടെ വീടല്ലേ, അതിനടുത്ത് എന്നായിരുന്നു ആ സമയത്തെ ലാന്‍ഡ്മാര്‍ക്ക്. ശരിക്കും റീയൂണിയനായിരുന്നു ഈ വരവെന്നും താരം പറഞ്ഞിരുന്നു. ദിവ്യയുടെ മറ്റ് സുഹൃത്തുക്കളും ടീച്ചറുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.