ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ആരോഗ്യരംഗത്ത് ഡോക്ടർമാരും നഴ്സുമാരും കുറവെന്ന് പഠനങ്ങൾ. ഒപ്പം വൃദ്ധജനങ്ങളുടെ ദീർഘകാല പരിചരണത്തിലും മറ്റു രാജ്യങ്ങൾക്ക് പിന്നിലാണ് യുകെയുടെ സ്ഥാനം. പല ബ്രിട്ടീഷുകാരും അമിതമദ്യപാനവും അമിതവണ്ണവും ഉള്ള അനാരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്നും ഒഇഡിസി തങ്ങളുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം എൻഎച്ച്എസ് നൽകിവരുന്ന ആരോഗ്യപരിരക്ഷയെ പ്രശംസിക്കാനും അവർ മറന്നില്ല. ആരോഗ്യരംഗത്ത് ജിഡിപിയുടെ 9.8% യുകെ ചിലവഴിക്കുന്നുണ്ട്. 36 രാജ്യങ്ങളുടെ ശരാശരി 8.8% ത്തിന് മുകളിലാണ്.

യുകെയിൽ ആയിരം പേർക്ക് 2.8 ഡോക്ടർമാരും 7.8 നഴ്സുമാരും ഉള്ളതായി കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഈ കണക്കിൽ ഒഇസിഡിയുടെ ശരാശരി യഥാക്രമം 3.5, 8.8 ആണ്. ബ്രിട്ടന് ശുഭപ്രതീക്ഷ നൽകികൊണ്ട് ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ആരോഗ്യപരിപാലനരംഗത്ത് എൻ‌എച്ച്‌എസ് മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ഹൃദയാഘാതം, സ്തനാർബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സയും അതിജീവനവും മികച്ചതാണ്. എന്നാൽ
ചിലർ ഇപ്പോഴും പ്രമേഹരോഗികളായി തന്നെ കഴിയുന്നു.


പ്രായമായവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നല്ല നിലവാരത്തിലുള്ള ദീർഘകാല പരിചരണം അത്യാവശ്യമാണെന്ന് റിപ്പോർട്ട്‌ പറയുന്നു. അത്തരം പരിചരണത്തിന് ചിലവഴിക്കുന്നത് ശരാശരിയിൽ താഴെ മാത്രമാണ്. 65 വയസിനു മുകളിലുള്ള ബ്രിട്ടീഷ് ജനതയ്ക്ക് പൊതുവെ ആരോഗ്യം തീരെ കുറവാണ്. 2017 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇതിനായി പ്രത്യേക പദ്ധതികൾ മുന്നോട്ട് കൊണ്ടുവരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും പുതിയൊരു തിരഞ്ഞെടുപ്പ് എത്തുന്നെന്നല്ലാതെ ഇതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം ആരോഗ്യസംരക്ഷണത്തിൽ യുകെയിലെ ആളുകൾ പിന്നിലാണ്. മൂന്നിൽ രണ്ടുപേരും അമിതവണ്ണം ഉള്ളവരാണ്. ഒപ്പം ഭൂരിഭാഗം ആളുകളും മദ്യം ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗവും കൂടുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കാലത്തായി ആയുർദൈർഘ്യം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.