സ്വന്തം ലേഖകൻ

ബോറിസ് ജോൺസന്റെ പ്രധാന ഉപദേഷ്ടാവായ ഡൊമിനിക് കമ്മിൻസ് ഗവൺമെന്റ് നിയമങ്ങൾ തെറ്റിച്ച് യാത്ര ചെയ്തതിൽ പോലീസ് അന്വേഷണം നേരിടുന്നു. ഡർഹാമിലുള്ള മാതാപിതാക്കളെ കാണാൻ ലണ്ടനിൽ നിന്ന് 250 മൈൽ ആണ് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് സഞ്ചരിച്ചത്. പ്രധാന മന്ത്രിയും മുതിർന്ന നേതാക്കന്മാരും അടക്കം കൊറോണാ വൈറസിന്റെ വ്യാപനം കുറയ്ക്കാനായി കനത്ത ലോക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് തുടർച്ചയായി നിർദ്ദേശിച്ചു കൊണ്ടിരുന്ന സമയത്താണ്, ഈ വീഴ്ച കമ്മിൻസ്ന്റെ ഭാഗത്തുനിന്നുണ്ടായത്.

 

മാർച്ച് അവസാനം മുതൽ കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ച കമ്മിൻസ് ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം 14 ദിവസം ഐസൊലേഷനിലായിരുന്നു. ആ ദിവസമത്രയും ലണ്ടനിലെ വീട്ടിലായിരുന്നു അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നതെന്ന് ഡൗണിങ് സ്ട്രീറ്റ് അവകാശപ്പെടുന്നു, അതിനുശേഷം പത്രപ്രവർത്തകയായ ഭാര്യ ‘ എമർജിങ് ഫ്രം ക്വാറന്റൈൻ ‘ എന്ന ലേഖനവും ലോക്ക്ഡൗൺ ജീവിതത്തെപറ്റിയും എഴുതിയിരുന്നു.

മാർച്ച് 26 മുതൽ’ അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ വീടിനു വെളിയിൽ ഇറങ്ങരുതെന്നും, അകലെയുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കരുതെന്നും ഉൾപ്പെടെയുള്ള നിയമം നിലവിൽ വന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ കമ്മിൻസ് ലണ്ടനിൽനിന്ന് ഡർഹാമിലേക്ക് കുടുംബസമേതം സഞ്ചരിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. കുടുംബങ്ങളെ സന്ദർശിക്കാൻ യാത്രചെയ്യുന്നത് നിയമത്തിനെതിരാണെന്ന് പോലീസ് അവരെ ഓർമിപ്പിച്ചു. ലണ്ടനിൽ നിന്ന് ഇവർ ഡർഹാമിലേയ്ക്ക് യാത്ര ചെയ്തെത്തിയത് മാർച്ച് 31ന് ആയിരുന്നു എന്ന് ഡർഹാമിൽ നിന്നുള്ള പ്രതിനിധി പറയുന്നു. പൊലീസ് അന്വേഷണത്തിൽ ഈ പറയപ്പെടുന്ന വ്യക്തികൾ ആ വീട്ടിൽ എത്തിയിരുന്നു എന്നും വീടിന്റെ ഒരു ഭാഗത്ത് സെൽഫ് ഐസൊലേഷനിലായിരുന്നു എന്നും കണ്ടെത്തി. ഏതാനും ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ അഞ്ചിന് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു അയൽവാസി കമ്മിൻസിന്റെ മാതാപിതാക്കളായ റോബർട്ടിന്റെയും മൊറാഗിന്റെയും വീട്ടുമുറ്റത്ത് ഒരു കുട്ടി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പറയുന്നു. ഗേറ്റിനു വെളിയിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ലണ്ടനിൽ നിന്ന് ഇത്രയും ദൂരം കാറോടിച്ചു വരാൻ കമ്മിൻസിനു കഴിയുകയും, എന്നാൽ സാധാരണക്കാർക്ക് അത് നിയമവിരുദ്ധമാണ് എന്നതാണ് തന്നെ ആശയക്കുഴപ്പത്തിലാക്കിയതെന്നും അയൽവാസി പറഞ്ഞു. ആദ്യം പുറത്തിറങ്ങി നിയമം തെറ്റിക്കുന്നവർക്ക് 60 പൗണ്ടാണ് പിഴ, ആവർത്തിക്കും തോറും തുക ഇരട്ടിച്ചു കൊണ്ടിരിക്കും. അത് 960 പൗണ്ട് വരെ ആകാം എന്നിരിക്കെയാണ് ഇത്രയും ദൂരം ഒരു ഗവൺമെന്റ് പ്രതിനിധി യാത്ര ചെയ്തതും കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കെ തന്നെ നിയമം ലംഘിക്കുന്നതും. ഇതിനെതിരെ സാധാരണക്കാർ ഉൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തി.