മെർസീസൈഡ് : വടക്കൻ യുകെയിൽ പോലീസ് നടത്തിയ മയക്കുമരുന്ന് റെയ്‌ഡിൽ നിരവധി പേർ അറസ്റ്റിൽ. കൗണ്ടി ലൈൻ മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ പ്രൊജക്റ്റ്‌ മെഡൂസയുടെ ഭാഗമായി അഞ്ചു പോലീസ് സേനകൾ നടത്തിയ 11 റെയ്ഡുകളിൽ 46 പേരെ മയക്കുമരുന്ന് കുറ്റത്തിന് അറസ്റ്റുചെയ്തതായി മെർസീസൈഡ് പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ 36 പേർ മെർസീസൈഡിൽ നിന്നുള്ളവരും അഞ്ച് പേർ ലങ്കാഷെയറിൽ നിന്നുള്ളവരുമാണ്. കുംബ്രിയയിൽ നിന്ന് ഒരാളെയും മറ്റൊരാളെ സ്കോട്ട്ലൻഡിൽ നിന്നും പിടികൂടി. മറ്റു മൂന്നു പേരെ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് പിടികൂടി.

എ ക്ലാസ്സ്‌ മയക്കുമരുന്നിന്റെ വൻ ശേഖരം തന്നെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കൂടാതെ ലിവർപൂളിൽ നടന്ന റെയ്ഡിൽ മയക്കുമരുന്നും 20000 ഡോളറും ഫോണുകളും പിടികൂടി. ഇത്തരം കുറ്റവാളികൾ നമ്മുടെ സമൂഹത്തിനു വിപത്താണെന്നും ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കൂടുതൽ പ്രവർത്തനം നടക്കുന്നതെന്നും അവരെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കച്ചവടം നടത്തുന്നെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഇയാൻ ക്രിറ്റ്‌ച്ലി പറഞ്ഞു. കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്നും ഈയൊരു പ്രശ്നത്തെ നിയന്ത്രിക്കാൻ എല്ലാ നടപടികളും ഉടൻ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കഴിഞ്ഞ നവംബർ മുതൽ ഇതുവരെ 112 പേരാണ് മയക്കുമരുന്ന് കേസിൽ പോലീസ് പിടിയിൽ ആയിരിക്കുന്നത്.