ആഴ്ചയില്‍ അഞ്ച് ഗ്ലാസിലേറെ വൈന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം. ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ അനുസരിച്ച് 5 ഗ്ലാസ് എന്നത് സുരക്ഷിതമായ പരിധിയിലാണ്. എന്നാല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനും ലോകമൊട്ടാകെ 6 ലക്ഷം പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരക്കാരുടെ ആയുസ്സിലെ ദിനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നത്. അളവില്ലാതെ ബിയര്‍ കഴിക്കുന്നതും സമാന ഫലമാണേ്രത ഉളവാക്കുക.

ആഴ്ചയില്‍ പത്തോ അതിലധികമോ ഡ്രിങ്കുകള്‍ കഴിക്കുന്നവരുടെ ജീവിതത്തില്‍ നിന്ന് രണ്ട് വര്‍ഷങ്ങള്‍ ഇല്ലാതാകുമത്രേ. ഓരോ യൂണിറ്റിനും 15 മിനിറ്റ് വീതമാണ് നഷ്ടമാകുന്നത്. ഒരു സിഗരറ്റ് വലിച്ചാലും ഇതേ ഫലം തന്നെയാണ് ഉണ്ടാകുക. മദ്യപാനം കുറയ്ക്കുന്നത് നിരവധി കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ഇതിലൂടെ ജീവിത ദൈര്‍ഘ്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാമെന്നും ഗവേഷണം നയിച്ച കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഡോ.ആന്‍ജല വുഡ് പറയുന്നു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ജോസഫിന്റെ നിര്‍ദേശമനുസരിച്ച് 2016ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ പുതുക്കിയിരുന്നു. ഇതനുസരിച്ച് സുരക്ഷിതമെന്ന് കരുതുന്നത് ആഴ്ചയില്‍ 14 യൂണിറ്റ് ആല്‍ക്കഹോള്‍ മാത്രമാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പൊതുവായുള്ള നിര്‍ദേശമാണ് ഇത്. പുരുഷന്‍മാര്‍ 28 യൂണിറ്റിനു സ്ത്രീകള്‍ 21 യൂണിറ്റിനു മുകളില്‍ ആല്‍ക്കഹോള്‍ കഴിക്കരുതെന്നും ഇതില്‍ പറയുന്നു.

എന്നാല്‍ പുതിയ പഠനമനുസരിച്ച് 5 ഡ്രിങ്കുകള്‍ മാത്രമാണ് സുരക്ഷിത പരിധി. 12.5 യൂണിറ്റുകള്‍ വരും ഇത്. 4 ശതമാനം വീര്യമുള്ള ബിയറിന്റെ 5 പൈന്റുകളും 13 ശതമാനം വീര്യമുള്ള അഞ്ച് 175 മില്ലി ഗ്ലാസ് വൈനും മാത്രമേ സുരക്ഷിതമായി കഴിക്കാനാകൂ. സ്‌ട്രോക്ക്, ഹൃദ്രോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളാണ് ഇതിനു മേല്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.