ലണ്ടന്‍: ബിയര്‍ പാരസെറ്റമോളിനേക്കാള്‍ മികച്ച വേദനാസംഹാരിയെന്ന് പഠനം. ഗ്രീന്‍വിച്ച് സര്‍വകലാശാലയില്‍ നടത്തിയ 18 പഠനങ്ങള്‍ ബിയറിന് അനുകൂലമാണ്. രണ്ട് പൈന്റ് ബിയര്‍ പാരസെറ്റമോളിനേക്കാള്‍ ഫലം ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹാംഗ്ഓവര്‍ മൂലമുള്ള തലവേദനയില്‍ നിന്ന് രക്ഷനേടാനും ബിയര്‍ ഒരു സിദ്ധൗഷധമാണത്രേ. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് 0.08 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയാണ് ബിയര്‍ ഇത് സാധ്യമാക്കുന്നതെന്നാണ് പഠനം തെളിയിക്കുന്നത്. എന്നാല്‍ തലച്ചോറില്‍ വേദന സൃഷ്ടിക്കുന്ന റിസപ്റ്ററുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കിക്കൊണ്ടാണോ വേദന ഇല്ലാതാക്കുന്നതെന്ന കാര്യം വ്യക്തമല്ല.

മനുഷ്യന്റെ ആകാംക്ഷ കുറയ്ക്കാന്‍ ആല്‍ക്കഹോളിന് സാധിക്കും. അതിലൂടെ വേദന വലിയ പ്രശ്‌നമുള്ള കാര്യമല്ലെന്ന് ശരീരം ധരിക്കുന്നതുമാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആല്‍ക്കഹോള്‍ വേദനാസംഹാരിയാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരവേദന സ്ഥിരമായുള്ളവരില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതിനുള്ള കാരണവും ഈ കണ്ടുപിടിത്തത്തിലൂടെ വിശദീകരിക്കാനാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള മദ്യത്തിന്റെ ദുരുപയോഗം ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

കോഡീന്‍ പോലെയുള്ള ഓപ്പിയോയ്ഡ് മരുന്നുകള്‍ക്ക് തുല്യമാണ് ആല്‍ക്കഹോള്‍ എന്ന് പഠനത്തിന് നേതൃത്വംമ നല്‍കിയ ഡോ.ട്രെവര്‍ തോംപ്‌സണ്‍ പറയുന്നു. ആല്‍ക്കഹോള്‍ വേദനയില്ലാതാക്കുമെന്ന് പറയുമ്പോളും ഇത് മദ്യത്തെ ന്യായീകരിക്കാനുള്ള പഠനമല്ലെന്നും ഗവേഷകര്‍ പറയുന്നു. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ സൃഷ്ടിക്കാന്‍ നമുക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മികച്ചവയായിരിക്കും അവയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.